ADVERTISEMENT

മട്ടന്നൂർ ∙ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിനു നടുവിലൂടെയായിരുന്നു ജനനായകന്റെ അന്ത്യയാത്ര.. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിന്റെ ആകാശ പരിധിയിലേക്ക് എയർ ആംബുലൻസ് എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപു തന്നെ വിമാനത്താവള പരിസരം ജനസഞ്ചയമായിരുന്നു. കോടിയേരിയെയും വഹിച്ചുള്ള വിമാനം ലാൻഡ് ചെയ്യും മുൻപേ മുഖ്യമന്ത്രി ഉൾപ്പെടെ ഒട്ടേറെ മന്ത്രിമാരും ജനപ്രതിനിധികളും സിപിഎമ്മിന്റെ സമുന്നത നേതാക്കളുമെല്ലാം വിമാനത്താവളത്തിലെത്തി. കണ്ണൂർ വിമാനത്താവളത്തിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രയും വിപുലമായ വിഐപി സാന്നിധ്യമാണ് ഇന്നലെ ഉണ്ടായത്. എംപിമാർ, ഉന്നത പൊലീസ് മേധാവികൾ, വിവിധ കോർപറേഷൻ മേധാവികൾ, തദ്ദേശ ഭരണ അധ്യക്ഷന്മാർ അങ്ങനെ നീണ്ടു പ്രമുഖരുടെ നിര.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനു വച്ച തലശ്ശേരി ടൗൺഹാളിലേക്കു എത്തുന്നവരുടെ തിരക്ക്.  ചിത്രം: മനോരമ
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനു വച്ച തലശ്ശേരി ടൗൺഹാളിലേക്കു എത്തുന്നവരുടെ തിരക്ക്. ചിത്രം: മനോരമ

12.45ന് ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് മൃതദേഹം ചില്ലിട്ട ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്ക് 1.20ന് വിമാനത്താവളത്തിന്റെ കാർഗോ ഗേറ്റ് വഴി വാഹനവ്യൂഹം പുറത്തേക്ക് വരുമ്പോൾ മുതൽ ജനസഞ്ചയം അഭിവാദ്യങ്ങളുമായി ചുറ്റും നിന്നു. കണ്ണൂർ രാജ്യാന്തര വിമാനത്താവളം മുതൽ തലശ്ശേരി ടൗൺ ഹാൾ വരെയുള്ള 31.4 കിലോമീറ്റർ ദൂരത്തിനിടെ 14 ഇടങ്ങളിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും അതിലേറെ ഇടങ്ങളിൽ ജനക്കൂട്ടം കാത്തുനിൽക്കുന്നുണ്ടായിരുന്നു. മൃതദേഹം വഹിച്ചുള്ള വാഹനം എവിടെയും നിർത്തിയില്ല. വഴിയോരങ്ങളിൽ കാത്തു നിന്നവർക്ക് ഒരു നോക്കു കാണാൻ വാഹനം വേഗം കുറച്ച് കടന്നു പോകുകയായിരുന്നു.

തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിൽ മക്കളായ ബിനോയ് കോടിയേരിയും,ബിനീഷ് കോടിയേരിയും അന്തിമോപചാരം അർപ്പിക്കുന്നു.
തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിൽ മക്കളായ ബിനോയ് കോടിയേരിയും,ബിനീഷ് കോടിയേരിയും അന്തിമോപചാരം അർപ്പിക്കുന്നു.

പൊലീസ് അകമ്പടിയുണ്ടായിട്ടും ഇത്രയും ദൂരം പിന്നിടാൻ ആംബുലൻസ് രണ്ടു മണിക്കൂറെടുത്തു. വിലാപയാത്രയിൽ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ അണിനിരന്നതോടെ വാഹന വ്യൂഹത്തിന്റെ നിരയ്ക്കും കിലോമീറ്ററുകളായിരുന്നു നീളം. മട്ടന്നൂരിൽ വിലാപ യാത്ര എത്തിയപ്പോൾ വൻ ജനാവലിയാണ് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്. നെല്ലൂന്നി, പഴശ്ശി, ഉരുവച്ചാൽ, നീർവേലി, മെരുവമ്പായി, കൂത്തുപറമ്പ്, പൂക്കോട്, ആറാം മൈൽ, കതിരൂർ, വേറ്റുമ്മൽ, ചോനാടം, എരഞ്ഞോളി എന്നിവിടങ്ങൾ പിന്നിട്ട് വൈകിട്ട് 3.17ന് തലശ്ശേരി ടൗൺ ഹാളിൽ പ്രവേശിച്ചു. 

തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ അന്തിമോപചാരം അർപ്പിക്കുന്നു. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വി.ശിവദാസൻ എംപി, മന്ത്രി റോഷി അഗസ്റ്റിൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സ്പീക്കർ എ.എൻ.ഷംസീർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ സമീപം.
തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ അന്തിമോപചാരം അർപ്പിക്കുന്നു. മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വി.ശിവദാസൻ എംപി, മന്ത്രി റോഷി അഗസ്റ്റിൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സ്പീക്കർ എ.എൻ.ഷംസീർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ സമീപം.

നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ,ബാലഗോപാൽ, വി.എൻ.വാസവൻ, എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എംപിമാരായ വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്, എംഎൽഎമാരായ കെ.കെ.ശൈലജ, സണ്ണി ജോസഫ്, കെ.പി.മോഹനൻ, എം.വിജിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.ഐ.മധുസൂദനൻ, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, നേതാക്കളായ പി.കെ.ശ്രീമതി, പി.ജയരാജൻ, ടി.വി.രാജേഷ്, പനോളി വത്സൻ, ജയിംസ് മാത്യു, എൻ.സുകന്യ, എം.സ്വരാജ്, പി.ശശി, എൻ.ചന്ദ്രൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിൽ ഇ.കെ.നായനാരുടെ മകൻ കെ.പി.കൃഷ്ണകുമാർ അന്തിമോപചാരം അർപ്പിക്കുന്നു
തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിൽ ഇ.കെ.നായനാരുടെ മകൻ കെ.പി.കൃഷ്ണകുമാർ അന്തിമോപചാരം അർപ്പിക്കുന്നു

മൃതദേഹം വിമാനത്താവളത്തിൽ നിന്നുള്ള വിലാപ യാത്രയ്ക്ക് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പുരുഷോത്തമൻ, പി.വി.ഗോപിനാഥ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത്, സിപിഎം മട്ടന്നൂർ ഏരിയ സെക്രട്ടറി എൻ.വി.ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി. ഡിഐജി രാഹുൽ.ആർ.നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു.

കോടിയേരിക്ക് അന്ത്യാഞ്ജലിയുമായി പ്രമുഖർ

തലശ്ശേരി ∙ കോടിയേരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് ഭരണ–പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കളുടെ നീണ്ടനിര. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, കെ.കൃഷ്ണൻകുട്ടി, ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ, വീണാ ജോർജ്, വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, കോഴിക്കോട് മേയർ ബീന ഫിലിപ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി തുടങ്ങിയവരും ആദരാഞ്ജലിയർപ്പിച്ചു. കഥാകൃത്ത് ടി.പത്മനാഭനും വിമാനത്താവളത്തിൽ എത്തിയിരുന്നു.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.മുരളീധരൻ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ലീഗ് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.ബഷീർ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, എം.വിജയരാഘവൻ, നേതാക്കളായ എസ്.രാമചന്ദ്രൻ പിള്ള, പാലോളി മുഹമ്മദ്കുട്ടി, തോമസ് ഐസക്, എളമരം കരീം, സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, സിപിഐ നേതാവ് ബിനോയ് വിശ്വം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.ജോസ് തുടങ്ങിയവരും ആദരമർപ്പിച്ചു. തലശ്ശേരി അതിരൂപതയ്ക്കു വേണ്ടി ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ.ജോർജ് വലിയമറ്റം അന്ത്യോപചാരം അർപ്പിച്ചു.‌ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com