ഒരു മണിക്കൂറിനുള്ളിൽ 3 വീട്ടമ്മമാരുടെ മാലകൾ കവർന്ന കേസ്, പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി
Mail This Article
തളിപ്പറമ്പ്∙ നഗര പരിസരത്ത് നിന്നു ഒരു മണിക്കൂറിനുള്ളിൽ 3 വീട്ടമ്മമാരുടെ മാലകൾ കവർന്ന കേസിലെ പ്രതി മൊകേരി കൂറാറ കടേപ്പുറം ചാലിൽ വീട്ടിൽ ഫാസിലിനെ തളിപ്പറമ്പിൽ എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. 24ന് വൈകിട്ട് തളിപ്പറമ്പിൽ കവർച്ചകൾ നടത്തിയ ശേഷം രക്ഷപ്പെട്ട ഫാസിൽ കൊച്ചിയിൽ മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് തളിപ്പറമ്പിൽ മാലകൾ കവർച്ച ചെയ്തതായി മനസ്സിലായത്. തളിപ്പറമ്പ് ചെപ്പനൂൽ, പാലകുളങ്ങര, പൂക്കോത്ത്തെരു എന്നിവിടങ്ങളിൽ നിന്നാണ് ഫാസിൽ 3 വീട്ടമ്മാരുടെ മാലകൾ സ്കൂട്ടറിൽ സഞ്ചരിച്ച് പൊട്ടിച്ചെടുത്തത്.
എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായ ഫാസിലിനെ തളിപ്പറമ്പ് പൊലീസ് 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാൾ കവർച്ചയ്ക്കായി സ്കൂട്ടറിൽ സഞ്ചരിച്ച സ്ഥലങ്ങളിൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മാല കവർച്ചയ്ക്കായി ഇയാൾ ഉപയോഗിച്ച സ്കൂട്ടർ തലശ്ശേരിയിൽ ഉണ്ടെന്നാണ് സൂചന. ഇത് കണ്ടെടുക്കേണ്ടതുണ്ട്.
തൃശ്ശൂരിൽ നിന്നു മോഷ്ടിച്ച സ്കൂട്ടറാണിതെന്നാണ് പൊലീസിനെ ലഭിച്ച വിവരം. സ്കൂട്ടർ കണ്ടെടുക്കാനായി തലശ്ശേരിയിലും തളിപ്പറമ്പ് പൊലീസ് പരിശോധന നടത്തും. തളിപ്പറമ്പിലും പരിസരങ്ങളിലും കറങ്ങി മാല പൊട്ടിച്ചെടുക്കുന്നതിന് മുൻപായി ഇയാൾ കടമ്പേരി ഭാഗത്ത് സഞ്ചരിച്ചതായും പൊലീസിന് വിവരം ലഭിച്ചു. തളിപ്പറമ്പിലെ കവർച്ചകൾക്ക് ശേഷം വഴിയറിയാതെ ഫാസിൽ കടമ്പേരിയിൽ തന്നെ വീണ്ടും എത്തിയിരുന്നു.