ADVERTISEMENT

ചാല ∙ ഇന്നലെ പുലർച്ചെ നിയന്ത്രണം വിട്ട ലോറിയുടെ പരക്കം പാച്ചിലിൽ ചാല ടൗണിലെ 7 കടകളുടെ മുൻ ഭാഗം തകർ‌ന്നതിനോടൊപ്പം 4 വൈദ്യുത തൂണുകളും പുതുതായി നിർമിച്ച നടപ്പാതയും ഇരുമ്പുവേലിയും തകർന്നു. അപകടം പുലർച്ചെയായതിനാൽ ആളപായം ഉണ്ടായില്ല. തൂണുകൾ തകർന്ന് ലൈനുകൾ പൊട്ടിയതിലൂടെ കെഎസ്ഇബിക്ക് 2 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് ഏകദേശ കണക്ക്.

റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിച്ച നടപ്പാതയും ഇരുമ്പു വേലിയും തകർന്നതിലും ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഹോട്ടൽ, ബേക്കറി, ഹാർഡ്‌വ‌െയർ ഷോപ്പ്, കെട്ടിട പ്ലാൻ ഓഫിസ്, മിൽമ ബൂത്ത്, ഫാൻസി ഷോപ്പ് റെയിമെയ്ഡ് ഷോപ്പ് എന്നീ കടകളുടെ മുൻ ഭാഗമാണു തകർന്നത്. ബേക്കറി, ഫാൻസി കടകൾക്കാണു കൂടുതൽ നാശനഷ്ടം ഉണ്ടായത്.

കോഴിക്കോട് നിന്നു പാലുമായി വരുന്ന ലോറി സമീപ പ്രദേശമായ പനോന്നേരിയിൽ പാൽ ഇറക്കി കണ്ണൂർ നഗരത്തിലേക്കു വരുമ്പോഴാണ് ചാല കോയ്യോട് റോഡിനു സമീപത്തു നിന്ന് നിയന്ത്രണം വിട്ടത്. ഡ്രൈവർ ഉറങ്ങി പോയതായിരിക്കുമോ എന്ന സംശയവും പൊലീസിനുണ്ട്. എടക്കാട് പൊലീസ് ലോറി കസ്റ്റഡിയിൽ എടുത്തു.

ഭീതി ഒഴിയുന്നില്ല

കണ്ണൂർ – കൂത്തുപറമ്പ് സംസ്ഥാനപാതയിൽ റോഡിനു വീതി ഏറെ കുറഞ്ഞ ചാല ടൗൺ, കാടാച്ചിറ ടൗൺ എന്നീ സ്ഥലങ്ങളിൽ അപകട ഭീഷണി ഏറെയാണ്. നിയന്ത്രണം ചെറുതായി ഒന്നു തെറ്റിയാൽ വാഹനങ്ങൾ കടകളിലേക്കു പാഞ്ഞു കയറുന്ന അവസ്ഥയുണ്ടാകും. ചാല ടൗണിൽ കോയ്യോട് റോഡ് ജംക്‌ഷൻ മുതൽ ചാല പാലം വരെയുള്ള റോഡിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തണൽ മരങ്ങൾ മുറിച്ചു മാറ്റി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, മതിലുകൾ എന്നിവ പൊളിച്ചു.

എന്നാൽ റോഡിനു നന്നേ വീതി കുറവുള്ള സ്ഥലത്ത് അപകട ഭീഷണിയു ണ്ടാക്കി റോഡിലേക്കു തള്ളി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിക്കാതെയാണു സൗന്ദര്യ വൽക്കരണ പ്രവൃത്തികൾ നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് വീതി കൂട്ടുന്നതിനു വേണ്ടി പൊളിക്കാൻ തീരുമാനിച്ച കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടങ്ങൾക്കടക്കം പുതുതായി ലൈസൻസ് നൽകിയതായും ബന്ധപ്പെട്ട പഞ്ചായത്തിനെതിരേ പരാതിയുണ്ട്.

ഗതാഗത തിരക്ക് കൊണ്ടു വീർപ്പു മുട്ടുന്ന ചാല ടൗൺ റോഡിൽ കാൽനടക്കാർ ഭീതിയിലാണ്. ചാല മുതൽ പെരളശ്ശേരി വരെയുള്ള റോഡ് സൗന്ദര്യവൽക്കരണം നടപ്പാക്കിയെങ്കിലും അപകട ഭീഷണി പരിഹരിക്കാനുള്ള നടപടികൾ എടുത്തിട്ടില്ല എന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com