അഴീക്കോടൻ മന്ദിരത്തിലേക്ക് അവസാനമായി കോടിയേരി; കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വിടചൊല്ലി കേരളം
Mail This Article
കണ്ണൂർ ∙ മുപ്പത്തിമൂന്നു വർഷം മുൻപ് ജില്ലാ സെക്രട്ടറിയായിരുന്ന് പാർട്ടിയെ നയിച്ച അഴീക്കോടൻ മന്ദിരത്തിലേക്ക് അവസാനമായി കോടിയേരി എത്തുമ്പോൾ സ്വീകരിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കേരളം കാത്തുനിൽക്കുന്നുണ്ടായിരുന്നു. രാവിലെ 11.45ന് അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിൽ ആദ്യം അന്തിമോപചാരം അർപ്പിച്ചത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. തുടർന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും ജി.രാമകൃഷ്ണനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പുഷ്പചക്രം സമർപ്പിച്ചു.
മേയർ ടി.ഒ.മോഹനൻ, കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, എംപിമാരായ ബിനോയ് വിശ്വം, ഇ.ടി.മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ.പ്രേമചന്ദ്രൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, സണ്ണി ജോസഫ്, സജീവ് ജോസഫ്, ആർഎസ്എസ് നേതാക്കളായ വൽസൻ തില്ലങ്കേരി, കെ.കെ.ബലറാം, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, സി.കെ.പത്മനാഭൻ, കേരള കോൺഗ്രസ് (ബി) സംസ്ഥാന പ്രസിഡന്റ് ഗണേശ് കുമാർ എംഎൽഎ, വി.വി.സുരേന്ദ്രൻ പിള്ള, പുന്നല ശ്രീകുമാർ,
പി.ടി.ജോസ്, തോമസ് ചാഴിക്കാടൻ, ഷാജി എൻ.കരുൺ, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, ഡിജിപി അനിൽ കാന്ത്, എഡിജിപി എം.ആർ.അജിത്ത് കുമാർ, കണ്ണൂർ റേഞ്ച് ഐജി വിക്രം, മുൻ ഡിജിപിമാരായ ജേക്കബ് പുന്നൂസ്, രമൺ ശ്രീവാസ്തവ, ഹേമചന്ദ്രൻ, സോമരാജൻ, എഡിഎം കെ.കെ.ദിവാകരൻ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്തിമോപചാരമർപ്പിച്ചു. മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.ടി.കുഞ്ഞി മുഹമ്മദ്, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.വി.ശശിധരൻ,
എൻജിഒ അസോസിയേഷൻ (എസ്) സംസ്ഥാന പ്രസിഡന്റ് കെ.വി.ഗിരീഷ്, ജനറൽ സെക്രട്ടറി കെ.പി.സദാനന്ദൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, വിമൻസ് ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, നാഷനൽ ജനശക്തി കോൺഗ്രസ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി.അബൂബക്കർ മുസല്യാർ, എസ് വൈഎസ് സംസ്ഥാന സെക്രട്ടറി ആർ.പി.ഹുസൈൻ ഇരിക്കൂർ, സർക്കസ് കുലപതി ജെമിനി ശങ്കരൻ, കഥാകൃത്ത് ടി.പത്മനാഭൻ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി.
എൽഐസി റോഡിൽ തളാപ്പ് വഴിയായിരുന്നു പൊതുജനങ്ങൾക്ക് മന്ദിരത്തിലേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കിയത്. ആബാലവൃദ്ധം ജനങ്ങളുടെ നിര പള്ളിക്കുന്ന് വരെ നീണ്ടു. രണ്ടു വരിയായാണ് പൊതുജനങ്ങളെ മന്ദിരത്തിലേക്ക് കടത്തിവിട്ടത്. പൊലീസും റെഡ് വൊളന്റിയർമാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. സംസ്കാര ചടങ്ങിനു ശേഷം നടന്ന അനുശോചന യോഗത്തിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ജി.രാമകൃഷ്ണൻ, സണ്ണി ജോസഫ് എംഎൽഎ (കോൺഗ്രസ്),
മന്ത്രി എ.കെ.ശശീന്ദ്രൻ (എൻസിപി), മന്ത്രി അഹമ്മദ് ദേവർകോവിൽ (ഐഎൽഎൽ), മന്ത്രി ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) സിപിഎം നേതാക്കളായ എസ്.രാമചന്ദ്രൻപിള്ള, പി.കെ.ശ്രീമതി, ബിനോയ് വിശ്വം (സിപിഐ), സി.കെ.പത്മനാഭൻ (ബിജെപി), തോമസ് ചാഴിക്കാടൻ (കേരള കോൺഗ്രസ് എം), അബ്ദുറഹ്മാൻ കല്ലായി (മുസ്‌ലിം ലീഗ്) നീലലോഹിതദാസൻ നാടാർ (ജനതാദൾ എസ്), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി), കെ.പി.മോഹനൻ (എൽജെഡി), രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്), സി.എ.അജീർ (സിഎംപി), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് ബി), ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ),
പ്രഫ. ജോൺ ജോസഫ് (കേരള കോൺഗ്രസ്) തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രസംഗിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ എൻഎസ്എസ് അനുശോചിച്ചു. ജനറൽ സെക്രട്ടറിക്കു വേണ്ടി ഡയറക്ടർ ബോർഡ് അംഗം എം.പി ഉദയഭാനുവും കണ്ണൂർ താലൂക്ക് എൻഎസ്എസ് യൂണിയനു വേണ്ടി യൂണിയൻ പ്രസിഡന്റ് എ.കെ രാമകൃഷ്ണൻ നമ്പ്യാരും പുഷ്പചക്രം സമർപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് യു.കെ.ബാലചന്ദ്രൻ, സെക്രട്ടറി പി. കനകരാജൻ, ഭരണ സമിതി അംഗങ്ങളായ പി.സി.പ്രകാശ് ബാബു എ.കെ.ജയപ്രകാശ് ബാബു എന്നിവർ പങ്കെടുത്തു.