പാട്ടുപാടിയും മിമിക്രി അവതരിപ്പിച്ചും കുട്ടികളോട് ഇഷ്ടം കൂടി ഗിന്നസ് പക്രു
Mail This Article
പയ്യന്നൂർ ∙ കുട്ടികൾക്കൊപ്പം ആടിയും പാടിയും ഗിന്നസ് പക്രു പോത്താങ്കണ്ടം ഗവ.യുപി സ്കൂൾ വിദ്യാർഥികളുടെ ഇഷ്ടതാരമായി മാറി. വെള്ളിത്തിരയിൽ മാത്രം കണ്ട ഉണ്ടപക്രുവിനെ പലരും ആദ്യമായാണ് നേരിൽ കാണുന്നത്. അതിന്റെ അൽഭുതവും കൗതുകവും കുട്ടികളുടെ മുഖത്ത് കാണാനുണ്ടായിരുന്നു. കലാകാരന്മാരുമായി അനുഭവം പങ്കിടുക എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികൾക്ക് മുന്നിൽ പക്രു എത്തിയത്. പോത്താങ്കണ്ടം ആനന്ദഭവനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതിയാണ് വേദിയൊരുക്കിയത്.ജീവിത വിജയാനുഭവം സിനിമാ കഥ പോലെ പക്രു കുട്ടികൾക്ക് വിവരിച്ചപ്പോൾ അവരത് അൽഭുതത്തോടെ കേട്ടിരുന്നു.
കുട്ടികളുടെ ചോദ്യങ്ങൾക്ക് നർമം കലർത്തി ഉത്തരം നൽകിയപ്പോൾ അതെല്ലാം ആഹ്ലാദത്തോടെ കേട്ടിരുന്നു. മിമിക്രി കേൾക്കണമെന്ന ആഗ്രഹവും പക്രു പൂർത്തീകരിച്ചു കൊടുത്തു. പിന്നീടവർക്ക് പാട്ട് കേൾക്കണമെന്നായി. ജോക്കർ സിനിമയിലെ ചെമ്മാനം മുത്തേ എന്ന പാട്ടു പാടി. ഒടുവിൽ ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യണമെന്ന ആഗ്രഹവും പക്രു സഫലമാക്കി കൊടുത്തു. 2 മണിക്കൂറിലധികം കുട്ടികൾക്കൊപ്പം അവരിലൊരാളായി പക്രു ഒപ്പം ചേർന്നു. ആപ്തി ഫാമും കുട്ടികൾ സന്ദർശിച്ചു. സ്വാമി കൃഷ്ണാനന്ദ ഭാരതി, പ്രധാന അധ്യാപകൻ ഐ.സി.ശ്രീകുമാർ, കലിക എന്നിവർ പ്രസംഗിച്ചു.