ആചാര സ്ഥാനികർക്കും കോലധാരികൾക്കും വേതനമില്ലാതെ ഒരു വർഷം !
Mail This Article
പയ്യന്നൂർ∙ മലബാർ ദേവസ്വം ബോർഡ് ആചാര സ്ഥാനികർക്കും കോലധാരികൾക്കും നൽകി വരുന്ന മാസ വേതനം മുടങ്ങിയിട്ട് ഒരു വർഷം. 1400 രൂപയാണു നൽകി വന്നിരുന്നത്. 1995ൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഇവർക്കു വേതനം നൽകിയിരുന്നു. എൽഡിഎഫ് സർക്കാർ അത് ഭേദഗതി വരുത്തി ദേവസ്വം ബോർഡിൽ നിന്നു തന്നെ സർക്കാർ സഹായത്തോടെ വേതനം നൽകുകയായിരുന്നു.
വിവിധ ഘട്ടങ്ങളിലായി ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുന്നതിനനുസരിച്ച് ഈ വേതനവും വർധിപ്പിച്ചു. അങ്ങനെയാണ് 1400 രൂപയിൽ എത്തിയത്. ക്ഷേമ പെൻഷൻ 1600 രൂപയായെങ്കിലും ഇവരുടെ വേതനം വർധിപ്പിച്ചിട്ടില്ല. 2016ന് മുൻപ് അപേക്ഷിച്ച ആചാര സ്ഥാനികർക്കും കോലധാരികൾക്കും മാത്രമാണ് ഇപ്പോൾ വേതനം നൽകുന്നത്. അതിന് ശേഷം അപേക്ഷ ക്ഷണിച്ചില്ല.
നിലവിൽ മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷനിൽ 1052 പേർക്കും തലശ്ശേരി ഡിവിഷനിൽ 750 പേർക്കും കോഴിക്കോട് ഡിവിഷനിൽ 150 പേർക്കുമാണ് നൽകുന്നത്. അത് 2021 നവംബർ മുതൽ കുടിശികയാണ്. നേരത്തേ 1.60 കോടി രൂപ അനുവദിച്ചു എന്ന പ്രഖ്യാപനം വന്നതല്ലാതെ അനുവദിച്ചില്ല. ഒരു വർഷത്തെ കുടിശിക തീർക്കാൻ 3.20 കോടി രൂപ വേണ്ടി വരും.