മുഴുവൻ സമയം ഡീസലില്ല; അഴീക്കലിൽ ബോട്ട് സർവീസ് പ്രതിസന്ധിയിൽ
Mail This Article
അഴീക്കോട് ∙ അഴീക്കൽ ഫിഷിങ് ഹാർബറിലെ ഡീസൽ പമ്പുകളിൽ മുഴുവൻ സമയവും ഡീസൽ ലഭ്യമല്ലാത്തതിനെ തുടർന്നു മേഖലയിൽ പ്രവർത്തിക്കുന്ന ബോട്ട് സർവീസുകൾ പ്രതിസന്ധിയിൽ. രണ്ടു സ്വകാര്യ പമ്പുകളാണു നിലവിൽ ഹാർബറിൽ പ്രവർത്തിക്കുന്നത്. മത്സ്യഫെഡ് പമ്പ് ഏതാനും മാസങ്ങളായി അടച്ചു പൂട്ടിയിരിക്കുകയാണ്. പ്രവർത്തിക്കുന്ന രണ്ടു സ്വകാര്യ പമ്പുകളിലും ഏതാനും ആഴ്ചകളായി മിക്ക ദിവസങ്ങളിലും ഡീസൽ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്.
രാത്രിയിലാണ് സ്റ്റോക്ക് എത്തുന്നത്. അപ്പോൾ തന്നെ തീരുന്ന സ്ഥിതിയാണ്. രണ്ടു പമ്പുകളിലും ഒരേ അവസ്ഥയാണുള്ളത്. ഇന്ധനം ലഭിക്കാതെ ബോട്ട് സർവീസുകൾ നിലക്കുന്ന സ്ഥിതിയാണ് അഴീക്കലിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ബോട്ട് സർവീസുകൾ മുടങ്ങിയ സ്ഥിതി ഉണ്ടായി. ഇരുനൂറിലേറെ ബോട്ടുകളും നാൽപതോളം വള്ളങ്ങളുമാണ് അഴീക്കൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്നത്. മത്സ്യം ലഭിക്കുന്ന സീസണിൽ തൊഴിൽ മുടങ്ങുന്നത് ബോട്ടുടമകൾക്കും തൊഴിലാളികൾക്കും പ്രതിസന്ധിക്ക് ഇടയാക്കുകയാണ്.
അഴീക്കൽ ഹാർബറിലെ പമ്പുകളിൽ നിന്നു നേരിട്ട് ഇന്ധനം നിറക്കാമെന്ന സൗകര്യമുണ്ട്. മറ്റു ഹാർബറുകളിൽ കാനുകളിൽ എത്തിച്ചു വേണം ഇന്ധനം നിറയ്ക്കാൻ. കൂടാതെ ഇന്ധനം നിറയ്ക്കാനായി മറ്റു ഹാർബറുകളിലേക്കു യാത്ര ചെയ്യേണ്ടി വരുമ്പോഴുള്ള അധിക ചെലവും കാരണം ഡീസലിനു വേണ്ടി അഴീക്കലിൽ തന്നെ കാത്തു കഴിയുകയാണ് ബോട്ടുടമകൾ.
ഇതര സംസ്ഥാന ബോട്ടുകൾ ഉൾപ്പെടെ ആശ്രയിക്കുന്ന മലബാറിലെ തന്നെ പ്രധാന മത്സ്യ ബന്ധന തുറമുഖങ്ങളിൽ ഒന്നാണ് അഴീക്കൽ. ഡീസൽ ക്ഷാമം നേരിട്ടതോടെ ബോട്ട് സർവീസ് നിലയ്ക്കുന്നതിനാൽ മത്സ്യ ബന്ധന മേഖലയ്ക്കു കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്. പ്രധാന മത്സ്യ കയറ്റുമതി കേന്ദ്രം കൂടിയാണ് അഴീക്കൽ.