ദേശീയപാത കല്യാശ്ശേരിക്കാർക്ക് ദുരിതപാതയാക്കരുത്; കുന്നിന്റെ മുകളിൽ ഒറ്റപ്പെട്ട് കുടുംബങ്ങൾ
Mail This Article
കല്യാശ്ശേരി ∙ വികസനം നടക്കുന്ന ദേശീയപാത കല്യാശ്ശേരിക്കാർക്കു ദുരിതപാതയാകുന്നു. ഹാജിമൊട്ട കുന്ന് ഇടിച്ചു നിരപ്പാക്കിയതോടെ കുന്നിന്റെ മുകളിൽ ഒറ്റപ്പെട്ടുപോയ വീട്ടുകാർക്ക് പുറത്തേക്കു കടക്കാൻ വഴിയില്ലാതായി. വലിയ കുഴികൾ കെട്ടിടങ്ങൾക്കു ഭീഷണിയാകുന്നുണ്ട്. കല്യാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം കൂറ്റൻ സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ടുയർത്തിയതു വിദ്യാർഥികൾക്ക് ദുരിതമാകും. വയക്കര വയലിൽ മണ്ണിട്ടുയർത്തി കീച്ചേരിയിലേക്കു നിർമിക്കുന്ന പുതിയ റോഡ് തോടുകളെ ഇല്ലാതാക്കി. ഇത് കൃഷിനാശത്തിനും വെള്ളക്കെട്ടിനും കാരണമാകും. 5 മീറ്ററിലേറെ വീതിയുള്ള തോടുകൾക്ക് 2 മീറ്റർ വീതിയിലാണ് കലുങ്കു നിർമിച്ചിരിക്കുന്നത്.
‘ടോൾ പ്ലാസ മാറ്റണം’
ടോൾ പ്ലാസയിൽ സർവീസ് റോഡ് നിർമിക്കാനാകില്ലെന്നതിനാൽ ഇരുവശത്തേക്കും ഒരു കിലോമീറ്ററിലധികം ദൂരം വരുന്ന പ്രദേശത്തേക്കു പ്രവേശനം നിഷേധിക്കപ്പെടുകയാണ്. ജനസാന്ദ്രത കൂടിയ കല്യാശ്ശേരിയിൽ നിന്നു ജനവാസം കുറഞ്ഞ മേഖലയിലേക്കു ടോൾ പ്ലാസ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡിപിആർ ജനപ്രതിനിധികൾക്കുപോലും നൽകിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
മാങ്ങാട് മുതൽ കല്യാശ്ശേരി വരെ 14 ഗ്രാമീണ റോഡുകൾ ദേശീയപാതാ വികസന പ്രവൃത്തികൾ മൂലം അടഞ്ഞുപോയി. ഇവയുടെ അറ്റകുറ്റപ്പണി നടത്തി ദേശീയപാതയിലേക്കു പ്രവേശനം നൽകണമെന്ന കല്യാശ്ശേരി പഞ്ചായത്ത് അധികൃതരുടെ നിർദേശം ഇതുവരെ പരിഗണിച്ചിട്ടില്ല. നടന്നുപോകാൻ പോലും വഴിയില്ലാതെ പ്രയാസപ്പെടുന്ന നാട്ടുകാരുടെ പരാതി കേൾക്കാൻ ജനപ്രതിനിധികൾ എത്തുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കുമെന്ന് ആർക്കും ഉറപ്പു നൽകാനാകുന്നില്ല.