ഖാദി ബോർഡ്: ശമ്പള കുടിശികയ്ക്കായി ഓഫിസുകൾ കയറിയിറങ്ങി അലഞ്ഞ് വീട്ടമ്മ, കോടതി ഉത്തരവുണ്ടായിട്ടും ഈ അവസ്ഥ
Mail This Article
കുറ്റ്യാട്ടൂർ ∙ ഖാദി ബോർഡ് നൽകാനുള്ള മൂന്നര ലക്ഷം രൂപയ്ക്കായി ഓഫിസുകൾ കയറിയിറങ്ങി വീട്ടമ്മ. കുറ്റ്യാട്ടൂർ എൽപി സ്കൂളിനു സമീപത്തെ കെ.നിഷയ്ക്കാണു കോടതി ഉത്തരവുണ്ടായിട്ടും ശമ്പള ഇനത്തിൽ നൽകാനുള്ള തുക ഖാദി ബോർഡ് കൈമാറാത്തത്. ഖാദി ബോർഡിന്റെ കണ്ണൂർ വിപണന കേന്ദ്രത്തിൽ താൽകാലികാടിസ്ഥാനത്തിൽ 2013 മുതൽ നിഷ ജോലി ചെയ്തിരുന്നു. 2017ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഇവരെ പിരിച്ചു വിട്ടു. ഇതിനെതിരെ നിഷ ലേബർ കോടതിയെ സമീപിച്ച് ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുകൂല വിധി നേടി.
തിരിച്ചെടുത്തില്ലെങ്കിൽ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നൽകണമെന്നും അല്ലെങ്കിൽ ഖാദി ബോർഡിലെ വസ്തുക്കൾ ജപ്തി ചെയ്ത് ശമ്പളം ഈടാക്കണമെന്നുമായിരുന്നു ഉത്തരവ്. ഇതിനെതിരെ ഖാദി ബോർഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളി. കോടതി ഉത്തരവുണ്ടായിട്ടും മൂന്നര ലക്ഷത്തിലധികം രൂപ നൽകാതെ ബോർഡ് കബളിപ്പിക്കുകയാണെന്നും പരാതി പറയാൻ ഖാദി ബോർഡ് ചെയർമാൻ പി.ജയരാജനെ കണ്ടപ്പോൾ ഖാദി ബോർഡ് നഷ്ടത്തിലാണെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നും നിഷ പറയുന്നു. ശമ്പളക്കുടിശിക നൽകാൻ പറ്റാത്ത ബോർഡിന്റെ വൈസ് ചെയർമാന് കാറ് വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ചത് എങ്ങനെയെന്നും നിഷ ചോദിക്കുന്നു.