കാർ വിളിച്ചു പോയി വാടക നൽകാതെ കടന്നുകളയുന്ന വ്യാജ ഡോക്ടർ; തട്ടിപ്പ് വീരനിൽ നിന്ന് കള്ളനോട്ടും പിടികൂടി
Mail This Article
തലശ്ശേരി∙ ഡോക്ടർ ചമഞ്ഞു ടാക്സി വിളിച്ചു ഡ്രൈവർമാരുടെ പണവും മൊബൈൽ ഫോണും കൈക്കലാക്കി കടന്നുകളയുന്ന സഞ്ജയ് വർമ്മ (47)യിൽ നിന്ന് പൊലീസ് 10000 രൂപയുടെ കള്ളനോട്ട് പിടികൂടി. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകാൻ കാർ ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ട്രാവൽ ഉടമയ്ക്ക് തോന്നിയ സംശയമാണ് ഇയാളെ പിടികൂടാൻ സഹായിച്ചത്. കോവിഡ് കാലത്ത് തലശ്ശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് കാർ വിളിച്ചു പോയി വാടക നൽകാതെ കടന്നുകളഞ്ഞിരുന്നു.
ഡ്രൈവർ പിണറായി കിഴക്കുംഭാഗത്തെ നിഖിലേഷ് കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ഇയാൾ പിടിയിലായതറിഞ്ഞു എത്തി വാടക ആവശ്യപ്പെട്ടപ്പോഴാണ് 2000 രൂപയുടെ 3 കള്ളനോട്ടുകൾ നൽകിയത്. നിഖിലേഷിന്റെ പരാതിയിൽ കേസ് എടുത്ത എസ്ഐ സി.ജയൻ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2 വിലപിടിപ്പുള്ള വാച്ചുകളും 11 മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.ചെന്നൈ ഇരുന്തപ്പാക്കം ചിറ്റാരി സ്ട്രീറ്റ് എന്ന വിലാസത്തിലാണ് ഇയാളുടെ ആധാർകാർഡ്.സംസ്ഥാനത്തിന്റെ പലഭാഗത്തും കാർ വിളിച്ചു യാത്ര ചെയ്തു ഡ്രൈവർമാരിൽ നിന്നും പണം വാങ്ങി കടന്നു കളഞ്ഞതായി ഇയാൾക്കെതിരെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബ്രണ്ണൻ കോളജിന് സമീപത്തെ നേഹ ഹോളിഡേയ്സ് ഉടമ പിണറായിലെ റോഷിത്ത് കുമാറിന്റെ തന്ത്രപരമായ നീക്കമാണ് ഇയാളെ കുടുക്കിയത്. വർമ എന്ന പേര് കേട്ട് സംശയം തോന്നി റോഷിത്ത് മുൻപ് കണ്ണൂരിൽ കബളിപ്പിക്കപ്പെട്ട ശ്രീജിത്തിനെ വിളിച്ചു തട്ടിപ്പുകാരന്റെ പേര് ചോദിച്ചു. സഞ്ജയ് വർമ്മ എന്ന് അറിയിച്ചതിനെത്തുടർന്ന് പടം അയക്കാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും നേഹ ട്രാവൽസിന്റെ കാറുമായി ഡ്രൈവർ ലോഡ്ജിന് സമീപത്ത് എത്തിയിരുന്നു.
ഉടനെ ശ്രീജിത്ത് അയച്ച ഫോട്ടോ റോഷിത്ത്കുമാർ ഡ്രൈവർ പ്രിൻസിന് അയച്ചു കൊടുത്തു. ഫോട്ടോ ഒത്തു നോക്കാനും അതേ ആൾ ആണെങ്കിൽ പൊലീസ് സ്റ്റേഷനിൽ എത്തിക്കാനും റോഷിത്ത് ഡ്രൈവറോട് പറഞ്ഞു. അതേ ആളാണെന്ന് മനസ്സിലായ ഉടനെ ഡ്രൈവർ ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തെ കോംപ്ലെക്സിൽ വണ്ടി നിർത്തി സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയായിരുന്നു.