ചിറ്റാരിപ്പറമ്പ് ∙ കണ്ണവം വനമേഖലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകൾ (കാട്ടി) ഇറങ്ങുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ദിവസം കടൽക്കണ്ടം ജനവാസ മേഖലയിൽ വീടുകൾക്കു സമീപം വരെ കാട്ടുപോത്ത് കൂട്ടം എത്തിയിരുന്നു. ഒട്ടേറെ കോളനികൾ സ്ഥിതി ചെയ്യുന്ന കണ്ണവം വനമേഖലയിലെ ജനങ്ങൾ കാട്ടുപോത്തുകളെ പേടിച്ചു പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.കൂട്ടത്തോടെ എത്തുന്ന ഇവയെ തുരത്തി ഓടിക്കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല.കോളയാട് ചങ്ങല ഗേറ്റ് മുതൽ പെരുവ വരെയുള്ള 6 കിലോമീറ്ററോളം റോഡിൽ ഒട്ടേറെ തവണയാണ് കാട്ടുപോത്തുകൾ എത്തിയത്.
പെരുവഴിയിലെ തേക്ക് പ്ലാന്റേഷനുകളിൽ കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ എത്തുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ഇവയെ തുരത്തും. എന്നാൽ ജനങ്ങളുടെ കൃഷിയിടങ്ങളിലേക്ക് എത്തുന്ന വന്യമൃഗങ്ങളെ തുരത്താൻ യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാറില്ല
റോയ് പൗലോസ്കോളയാട് പഞ്ചായത്തംഗം
പെരുവ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ വനത്തിലൂടെ കാൽനടയായി ആണ്പലരുംയാത്രചെയ്യുന്നത്.അതോടൊപ്പം ബൈക്ക് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്.പലപ്പോഴും രാവിലെ മുതൽ തന്നെ റോഡരികിൽ എത്തുന്ന അവസ്ഥയിലാണ്. കാട്ടുപോത്തുകൾ കൂട്ടത്തോടെ റോഡിൽ നിലയുറപ്പിക്കുന്നതിനാൽ യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങൾ.