ADVERTISEMENT

വികസനത്തിൽ മുടന്തുന്ന മെഡിക്കൽ കോളജിൽ അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ അക്കമിട്ട് നിരത്തുന്നു

പരിയാരം ∙ സർക്കാർ ഏറ്റെടുത്ത ശേഷം അഞ്ചാം വർഷത്തിലേക്കു കടക്കുകയാണ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി. ചില വിഭാഗങ്ങളിൽ ഡോക്ടർമാരുടെയും ചിലയിടങ്ങളിൽ ഉപകരണങ്ങളുടെയും മരുന്നിന്റെയുമെല്ലാം കുറവുകൾ കാരണം ഉയരുന്ന പരാതികൾക്കും ആക്ഷേപങ്ങൾക്കും ഇടയിലും സാധാരണക്കാരായ ആയിരക്കണക്കിനു രോഗികൾക്ക് ആശ്രയമാണ് പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രി.

സർക്കാർ ഏറ്റെടുക്കുന്ന വേളയിൽ ഒരു വർഷത്തിനുള്ളിൽ കോഴിക്കോട് മെഡിക്കൽ കോളജിനു സമാനമായ രീതിയിൽ ചികിത്സയും അടിസ്ഥാന സൗകര്യവും പരിയാരത്തു നടപ്പാക്കുമെന്ന പ്രഖ്യാപനം അധികൃതർ നടത്തിയിരുന്നു. തുടർന്ന് മന്ത്രിമാർ പരിയാരത്ത് എത്തുമ്പോഴും പ്രഖ്യാപനത്തിനു കുറവുണ്ടായിരുന്നില്ല. പുതിയ ചികിത്സാ ഉപകരണങ്ങൾ, പുതിയ കെട്ടിടങ്ങൾ, കൂടുതൽ ഡോക്ടർമാർ തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനങ്ങളിൽ ഏറെ പ്രതീക്ഷ പകർന്നിരുന്നു. ഇവയ്ക്ക് എന്തു സംഭവിച്ചുവെന്ന് പരിശോധിച്ചാൽ നിരാശയാണ് ഫലം.

1. ഡോക്ടർമാർ കുറവ്

ഡോക്ടർമാർ ഇല്ലാത്തതിനാൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം അടച്ചു പൂട്ടിയ നിലയിലാണ്. സ്വകാര്യ ആശുപത്രികളിൽ, വൻ ചികിത്സാ ചെലവു വരുന്ന ഈ വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാത്തത് പാവപ്പെട്ട രോഗികളെ ആശങ്കയിലാക്കുന്നു. അസ്ഥിരോഗ ചികിത്സാ വിഭാഗത്തിൽ ഡോക്ടർമാർ കുറഞ്ഞതിനാൽ ഒപി ആഴ്ചയിൽ മൂന്നു ദിവസമാക്കി. ശസ്ത്രക്രിയ നടത്താൻ പലപ്പോഴും രണ്ടാഴ്ചയോളമാണ് കാത്തിരിക്കേണ്ടിവരുന്നത്. ചിലർക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വരുന്നു. അസ്ഥി രോഗ വിഭാഗത്തിൽ 8 വിദഗ്ധ ഡോക്ടർമാരുണ്ടായിരുന്നിടത്ത്, ഇപ്പോൾ 4 പേർ മാത്രമാണുള്ളത്. റേഡിയോളജി, കാർഡിയോളജി, അത്യാഹിത വിഭാഗങ്ങളിലും ഡോക്ടർമാരുടെ കുറവുണ്ട്.

2. ഉപകരണങ്ങൾ തകരാറിൽ

ചികിത്സയ്ക്കും പരിശോധനയ്ക്കും ആവശ്യമായ യന്ത്രങ്ങൾ കാലപ്പഴക്കത്താൽ തകരാറിലായതും രോഗികളെ വിഷമത്തിലാക്കുന്നു. കാൻസർ ചികിത്സയ്ക്ക് അത്യാവശ്യമുള്ള കോബാൾട്ട് തെറപ്പി യന്ത്രം തകരാറിലായിട്ടു വർഷം രണ്ട് കഴിഞ്ഞു. പുതിയതു വാങ്ങാനുള്ള നിർദേശം ഫയലിൽ കിടക്കുകയാണ്. കാലപ്പഴക്കമുള്ള സിടി, ഡയാലിസിസ്, എസി പ്ലാന്റ് തുടങ്ങിയവ മാറ്റി സ്ഥാപിക്കുമെന്നു പ്രഖ്യാപനമുണ്ടെങ്കിലും നടപ്പായിട്ടില്ല. എസി കുറയുന്നത് കാത്ത്‌ ലാബിന്റെയും ഓപ്പറേഷൻ തിയറ്ററുകളെയും ബാധിക്കുന്നതും പതിവാണ്.

3. സർക്കാർ ആശുപത്രിയിൽ സ്വകാര്യ സ്കാനിങ് സെന്റർ

സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്കാനിങ് വിഭാഗം ഇപ്പോഴും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ ആശുപത്രികളിലെ സ്കാനിങ് നിരക്ക് ആണ് ഇവിടെ ഈടാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും ആരോഗ്യ ഇൻഷുറൻസ് ഏജൻസികളുടെയും ഗുണഭോക്താക്കളെയും നിരക്ക് നേരിട്ടു ബാധിക്കില്ലെന്നു മാത്രം. എന്നാൽ ആശുപത്രി വികസന സൊസൈറ്റിക്ക് ലഭിക്കേണ്ട തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ സ്കാനിങ് യന്ത്രം സ്ഥാപിച്ചാൽ, സർക്കാർ നിരക്ക് ഈടാക്കുന്നതിലൂടെ തന്നെ ആശുപത്രിക്കു കോടിക്കണക്കിനു രൂപ ലഭിക്കും.

4. തീയും പുകയും 

പല ചികിത്സാ ഉപകരണവും പഴക്കമുള്ളതിനാൽ ചില സമയത്ത് ഷോർട്ട് സർക്യൂട്ട് സംഭവിച്ച് പുക ഉയരുന്നു. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ ഏസിയുടെ ഭാഗത്തു നിന്നു പുകയുണ്ടായി. ഇത് ജീവനക്കാരെയും രോഗികളെയും ഏറെ നേരം ആശങ്കയിലാക്കി. അഗ്നിരക്ഷാ വിഭാഗം എത്തിയാണ് തീ അണച്ചത്. രണ്ടു മാസം മുൻപ് കാർഡിയോളജി അത്യാഹിത വിഭാഗത്തിലും ഷോർ‌ട് സർക്യൂട്ടിൽ ചെറിയ തോതിൽ തീപിടിച്ചിരുന്നു.

പരിയാരം മെഡിക്കൽ കോളജ് മലിനജല ശുദ്ധീകരണ പ്ലാന്റ്.

5. മരുന്നില്ലാതെ ഫാർമസികൾ

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ സൗജന്യ മരുന്നുകൾ പലതും ലഭ്യമല്ല. വൻ വില കൊടുത്തു പുറത്തു നിന്നു വാങ്ങണം. ജീവിത ശൈലീ രോഗങ്ങളുടെ മരുന്ന് പലപ്പോഴും ലഭിക്കുന്നില്ല. ആശുപത്രിയിൽ മൂന്ന് ഫാർമസികളുണ്ട്. എന്നാൽ ചില മരുന്നുകൾ ഈ ഫാർമസിയിൽ ലഭിക്കുന്നില്ല. രാത്രിയിൽ മെഡിക്കൽ കോളജ് ജംക്‌ഷനിൽ ഫാർമസി ഷോപ്പ് തുറക്കാത്തതിനാൽ മരുന്നിനായി ജനങ്ങൾ നെട്ടോട്ടം ഓടേണ്ട ഗതികേടിലാണ്. 

6. കൂട്ടിരിപ്പുകാരും മരുന്നും വരാന്തയിൽ

ആശുപത്രിയിൽ എത്തുന്ന വിവിധ തരം മരുന്നുകൾ അലക്ഷ്യമായി സൂക്ഷിക്കുന്നത് ആശുപത്രി വരാന്തയിലാണ്. പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട മരുന്നുകൾ പോലും അലക്ഷ്യമായി കൈകാര്യം ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്. 20 ലക്ഷം രൂപ ചെലവിട്ട് മരുന്നു സൂക്ഷിക്കാൻ കെട്ടിടം നവീകരിച്ചിട്ടും മരുന്നുകൾ ആശുപത്രി വരാന്തയിൽ കെട്ടിക്കിടക്കുകയാണ്. രോഗിയുടെ കൂട്ടിരിപ്പുകാർക്കു വിശ്രമ കേന്ദ്രം നിർമിക്കാത്തതിനാൽ ആശുപത്രി വരാന്തയിലാണ് രാത്രി ഇവരുടെയും കാത്തിരിപ്പ്.

7. സൗജന്യ ചികിത്സ കിട്ടാതെ ബിപിഎൽ വിഭാഗം 

മുൻഗണനാ റേഷൻ കാർഡ് വിഭാഗങ്ങളിൽ, എഎവൈയിൽ ഉൾപ്പെടാത്തവർക്കു പരിയാരത്തു പൂർണമായി സൗജന്യ ചികിത്സ നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മറ്റു സർക്കാർ മെഡിക്കൽ കോളജുകളിൽ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു പൂർണമായി സൗജന്യ ചികിത്സ നൽകുന്നുണ്ട്. ലാബ് പരിശോധനകൾക്കെല്ലാം എഎവൈയിൽ ഉൾപ്പെടാത്ത ബിപിഎൽ വിഭാഗക്കാർ പണം നൽകണം. 

8. നവീകരണ പ്രവൃത്തിക്ക് വേഗം പോരാ

കാൽ നൂറ്റാണ്ട് പഴക്കമുള്ള പരിയാരം മെഡിക്കൽ കോളജ് ആശുപത്രി നവീകരിക്കാൻ കഴിഞ്ഞ വർഷം സർക്കാർ 40 കോടി അനുവദിക്കുകയും ഒരു വർഷ മുൻപ് നവീകരണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. പുറം കെട്ടിടം പെയിന്റിങ് നടത്തി മോടിയാക്കുന്നുണ്ട്. റോഡ് ടാറിങ് നടത്തി. എന്നാൽ ആശുപത്രിയിലെ ശുചിമുറി, വാർഡ് എന്നിവ നവീകരിക്കുന്ന പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

9. കാത്ത് ലാബ് മൂന്നിൽ രണ്ടും പ്രവർത്തനം നിലച്ചു

സംസ്ഥാനത്ത് എറ്റവും കൂടുതൽ ഹൃദയശസ്ത്രക്രിയ നടത്തുന്ന പരിയാരം കാർഡിയോളജി വിഭാഗത്തിലെ മൂന്ന് കാത്ത് ലാബിൽ രണ്ടെണ്ണം തകരാറിലാണ്. എന്നാൽ ഇവ യഥാസമയം ശരിയാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ല. അതിനാൽ ഹൃദയ ചികിത്സ പ്രതിസന്ധിയിലായി. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് കാത്ത് ലാബ് പ്രവർത്തന ക്ഷമമാക്കാൻ വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

10. ദുർഗന്ധം അകലുന്നില്ല

ശുചിമുറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. അറ്റകുറ്റപ്പണി നടത്താത്തതിനാൽ മലിനജലം ആശുപത്രി വളപ്പിലേക്ക് ഒഴുക്കി വിടുകയാണ്. ശുദ്ധീകരണ പ്രക്രിയ നിലച്ചതിനാൽ ദുർഗന്ധം കുറയ്ക്കാൻ പ്ലാന്റ് ജീവനക്കാർ ചാണകം ധാരാളമായി മലിനജലത്തിൽ ചേർക്കുന്നുണ്ട്. പ്ലാന്റിലെ 8 മോട്ടറുകളും തകരാറിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com