എഴുപതുകാരിയായ വീട്ടമ്മ പീഡനത്തിനിരയായതിനെത്തുടർന്നു ജീവനൊടുക്കിയ കേസ്; ഇന്നു വിചാരണ തുടങ്ങും

Mail This Article
ഇരിട്ടി ∙ പയഞ്ചേരി വികാസ് നഗറിൽ എഴുപതുകാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിനിരയായതിനെത്തുടർന്നു ജീവനൊടുക്കിയ സംഭവത്തിൽ തലശ്ശേരി അഡിഷനൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ ഇന്നു വിചാരണ തുടങ്ങും. സംഭവം നടന്ന് 6 വർഷം തികയാൻ 1 മാസം ബാക്കിയുള്ളപ്പോൾ ആണു വിചാരണ ആരംഭിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.
കേസിന്റെ പ്രാധാന്യം പരിഗണിച്ചു നേരത്തേ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി മുൻ ജില്ലാ ഗവ. പ്ലീഡറും അഭിഭാഷകനുമായ ബി.പി.ശശീന്ദ്രനെ നിയമിച്ചിരുന്നു.2017 മാർച്ച് 30ന് ആണ് കേസിനാസ്പദമായ കൃത്യം നടന്നത്. പീഡനത്തിനിരയായ വയോധികയുടെ മകനു പുതുതായി പണിയുന്ന വീടിന്റെ വയറിങ് ജോലിക്കെത്തിയ ആറളം പന്നിമൂല സ്വദേശി പി.എം.രാജീവനെയാണു കേസിൽ അറസ്റ്റ് ചെയ്തത്.
വികാസ് നഗറിലുള്ള രാജീവന്റെ സഹോദരിയുടെ വീട്ടിലെത്തിയ വയോധികയെ രാജീവൻ പീഡിപ്പിക്കുകയും സംഭവത്തിനു ശേഷം ഓട്ടോയിൽ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്താൽ അവിടെ വച്ചു ജീവനൊടുക്കുകയും ചെയ്തു എന്നാണു കേസ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു രാജീവൻ പിടിയിലായത്. ഡിഎൻഎ ഫലവും പ്രതിക്കെതിരായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐയുടെ സ്ഥലം മാറ്റം അടക്കം ഒട്ടേറെ വിമർശനങ്ങളും സമ്മർദ ആരോപണങ്ങളും നേരിട്ട കേസാണിത്.