കണ്ണൂർ∙ പുതിയതെരുവിലെ 4 ജീവിതങ്ങൾക്കു വീടുണ്ടെന്നും മറ്റു ബുദ്ധിമുട്ടുകളില്ലെന്നും അധികൃതർ അവകാശപ്പെടുമ്പോഴും അവരുടെ ജീവിതം പാതയോരത്തെ വാടകച്ചായ്പിലെ ഇരുട്ടിൽ തന്നെ തുടരുന്നു. പൊട്ടിപ്പൊളിഞ്ഞ ഫർണിച്ചറുകളും പെരുച്ചാഴി മാന്തിയ തറയും വല്ലപ്പോഴും തീ പുകയുന്ന വിറകടുപ്പും തന്നെയാണിപ്പോഴും ഈ വീട്ടിലുള്ളത്. ശുചിമുറി സംവിധാനവുമില്ല.

വാടകച്ചായ്പിലെ ദുരിത സാഹചര്യങ്ങളിൽ നിന്നു വേലായുധൻ, ഭാര്യ ശാന്ത, മകനും ഭിന്നശേഷിക്കാരനുമായ സുധീഷ്, വേലായുധന്റെ 86 വയസ്സുള്ള സഹോദരി ചന്ദ്രിക എന്നിവരെ ശാന്തയുടെ പേരിലുള്ള വീട്ടിലേക്കോ വൃത്തിയുള്ള മറ്റേതെങ്കിലും ചുറ്റുപാടിലേക്കു മാറ്റാനോ വൈദ്യസഹായമെത്തിക്കാനോ ഇതുവരെ അധികൃർ തയാറായിട്ടില്ല. സന്നദ്ധ സംഘടനകളാകട്ടെ, 4 പേരെയും വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നു മാറ്റുന്നതിനുള്ള അധികൃതരുടെ നടപടികൾക്കു വേണ്ടി കാത്തിരിക്കുകയാണ്.

Also read: മകൻ മുന്നറിയിപ്പ് നൽകും മുൻപേ കേബിൾ കുരുങ്ങി അമ്മയുടെ മരണം; അനാസ്ഥയുടെ കുരുക്ക്

റെഡ്ക്രോസ് വൊളന്റിയർമാർ ഇന്നലെ ശാന്തയുടെ പേരിൽ ചിറക്കൽ പഞ്ചായത്തിലെ അരയമ്പേത്തു ശാന്തയുടെ പേരിലുള്ള വീട്ടുപരിസരം ശുചിയാക്കി. വേലായുധൻ–ശാന്ത ദമ്പതികളുടെ രണ്ടാമത്തെ മകൻ സുനിലാണ് ഇവിടെ താമസം.
വാഹനാപകടത്തെ തുടർന്നു ലഭിച്ച ഒരു ലക്ഷം രൂപ കൊണ്ടാണ് അരയമ്പേത്ത് ഭൂമി വാങ്ങിയതെന്നും വീടു നിർമിക്കാൻ ചിറക്കൽ പഞ്ചായത്ത് 50,000 രൂപ നൽകിയിരുന്നുവെന്നും വേലായുധൻ പറഞ്ഞു. ‘മകൾ ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ സഹപ്രവർത്തകർ കാര്യമായി സഹായിച്ചു. സുനിലിന്റെ പണവും ഉപയോഗിച്ചിട്ടുണ്ട്.’ വേലായുധൻ പറഞ്ഞു. സർക്കാർ ആശുപത്രിയിലാണെങ്കിലും താൽക്കാലികാടിസ്ഥാനത്തിൽ നഴ്സ് ആയി ജോലി ചെയ്യുന്ന മകൾക്കു തന്നെ സാമ്പത്തികമായി സഹായിക്കാൻ പറ്റാത്ത സ്ഥിതിയാണ്. വീട് നിർമിച്ചതിനെ തുടർന്ന് അവളും കടത്തിലാണ്. മറ്റു ബാധ്യതകൾ വേറെയുമുണ്ട്, അവൾക്ക്.’ വേലായുധൻ പറഞ്ഞു. അതേസമയം, വേലായുധനെയും കുടുംബത്തെയും അടുത്ത ദിവസം തന്നെ അരയമ്പത്തേക്കുള്ള വീട്ടിലേക്കു മാറ്റുമെന്നു ചിറക്കൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഈ ചോദ്യങ്ങൾക്ക് ഉത്തരം വേണം
കണ്ണൂർ∙ ശാന്തയുടെ പേരിൽ ഒരു വീടുണ്ടെന്നതു ചൂണ്ടിക്കാട്ടി ദുരിതം മറച്ചുപിടിക്കാൻ അധികൃതർ ശ്രമിക്കുമ്പോഴും ഉത്തരം ലഭിക്കേണ്ട ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാണ്.
1) ഈ ദുരിത ജീവിതത്തിൽ നിന്ന് അവരെ നിർബന്ധിച്ചാണെങ്കിലും മാറ്റാൻ ശ്രമിക്കാത്തത് എന്തുകൊണ്ട്?
2) ഇവരെ പരിശോധിക്കാനും വിദഗ്ധ ചികിത്സ നൽകാനും അധികൃതർക്കു ബാധ്യതയില്ലേ?
3) സെറിബ്രൽ പാൾസി ബാധിച്ച, ഭിന്നശേഷിക്കാരനായ സുധീഷിനെ പ്രത്യേക പരിഗണന നൽകി സംരക്ഷിക്കേണ്ടതല്ലേ?
4) 86 വയസ്സുള്ള ചന്ദ്രികയെ വയോജന കേന്ദ്രത്തിലേക്കു മാറ്റാനോ മക്കളെ കണ്ടെത്തി ഏൽപിക്കാനോ ശ്രമം നടത്താത്തതെന്തുകൊണ്ട്?
കാരുണ്യം വറ്റാത്തവർ ചുറ്റുമുണ്ടെന്ന് ഈ നാലു പേരും ഇപ്പോഴും കരുതുന്നു.
സുധീഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ കനറാ ബാങ്ക് ചിറക്കൽ ശാഖ
∙ അക്കൗണ്ട് നമ്പർ : 42112210050812
∙ IFSC : CNRB0014211