ADVERTISEMENT

കണ്ണൂർ ∙ കൈകൾ രണ്ടും ബന്ധിച്ച ശേഷം 25 മീറ്റർ നീളമുള്ള ചങ്ങല ഉപയോഗിച്ച് ശരീരമനങ്ങാനാകാത്ത തരത്തിൽ 25 പൂട്ടുകൾ... കട്ടിയുള്ള കറുത്ത തുണികൊണ്ട് മുഖം മൂടി, കറുത്ത ബാഗിൽക്കെട്ടി 4 പേർ ചേർന്നെടുത്ത് കാറിന്റെ ഡിക്കിയിലിട്ടയാൾ ആ കാറും ഓടിച്ചു തിരിച്ചുവരുന്നു... ഇന്നലെ മലയാളി മജിഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മാന്ത്രിക സ്പന്ദനം’ പരിപാടിയിൽ നടന്ന മിസ്റ്റിക് കാർ എസ്കേപ് എന്ന സാഹസിക മാജിക് ഷോയിലായിരുന്നു ഈ കാഴ്ച.

മാഹി സ്വദേശി രാജേഷ് ചന്ദ്രയാണ് മാജിക് നടത്തി താരമായത്. 28 വർഷമായി മാജിക് ചെയ്യുന്ന രാജേഷിന്റെ രണ്ടാമത്തെ കാർ എസ്കേപ്പാണ് ഇന്നലെ മജിഷ്യൻമാരുടെ സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്. മജിഷ്യനെ ഉള്ളിലാക്കി വാഹനം മൂടിയശേഷം കയറ്റത്തിൽ നിന്ന് റോഡിലേക്കു തള്ളുകയാണു ചെയ്യുന്നത്.

ഒരു സെക്കൻഡ് നഷ്ടമായാൽ സ്വന്തം ജീവനും റോഡിലുള്ള മറ്റു യാത്രക്കാരുടെ ജീവനും അപകടത്തിലാകാവുന്ന മാജിക് ഇനമാണിത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കാറിന്റെ നിയന്ത്രണം മജിഷ്യൻ ഏറ്റെടുത്തു. 8 മാസത്തെ  പരിശീലനം വേണ്ടിവന്നെന്നും രാജേഷ് പറയുന്നു. ട്രാഫിക് പൊലീസിന്റെ സഹകരണത്തോടെയാണ് കാൽടെക്സ് – തായത്തെരു റോഡിൽ മാജിക് ഷോ സംഘടിപ്പിച്ചത്.

ഒത്തുകൂടി മജിഷ്യന്മാർ

കണ്ണൂർ∙ മലയാളി മജിഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മജിഷ്യൻമാരുടെ സംഗമവും പ്രഫ.വാഴക്കുന്നം സ്മാരക യുഗാമി ട്രോഫിക്കു വേണ്ടിയുള്ള കേരള മായാജാല മത്സരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇസ്ഹാഖ് പോരൂർ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി നാണു, പ്രഫ.വാഴക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷൻ രക്ഷാധികാരി മജിഷ്യൻ സാമ്രാജ് പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി ജോസഫ് സേബ, പ്രശാന്ത് വേങ്ങാട്, ജലീൽ, വി.കെ.രാഘവൻ, വിഘ്നേഷ് കരിപ്പാട്, ജനാർദനൻ കാക്കശ്ശേരി, സലിം, ഉപേന്ദ്ര എന്നിവർ പ്രസംഗിച്ചു. 8 മാന്ത്രികരുടെ മാജിക് ഷോയും അരങ്ങിലെത്തി. മാജിക് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഹരിദാസ് തെക്കേയിൽ, കുട്ടൻസ് കോട്ടയ്ക്കൽ, വിഷ്ണു കല്ലാർ എന്നിവർ ആദ്യ 3 സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ അബിരൂബ്, തീർഥ, അർജുൻ ഓമനക്കുട്ടൻ എന്നിവർ ആദ്യ സ്ഥാനങ്ങൾ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com