ADVERTISEMENT

കണ്ണൂർ ∙ കോർപറേഷനിലെ മുഴുവൻ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതി ഉൾപ്പെടെ വികസന – ക്ഷേമ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകി കണ്ണൂർ കോർപറേഷന്റെ 2023-24 വർഷത്തെ ബജറ്റ്. റോഡ്, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിർമാർജനം എന്നിവയ്ക്കു പ്രാതിനിധ്യം നൽകിയുള്ള ബജറ്റിൽ 410 കോടി 82 ലക്ഷം രൂപ വരവും 273 കോടി 65 ലക്ഷം രൂപ ചെലവും ഉള്ളതാണു പദ്ധതികൾ.

കോർപറേഷന് 137 കോടി 17 ലക്ഷം രൂപ നീക്കിയിരിപ്പുള്ള ബജറ്റാണ് ഡപ്യൂട്ടി മേയർ കൂടിയായ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ഷബീന അവതരിപ്പിച്ചത്.

പ്രാധാന്യംസമഗ്ര മേഖലയ്ക്കും

വയോജന മന്ദിരം, വയോമിത്രം, വാക്കർ, വീൽചെയർ വിതരണം എന്നിവയ്ക്കായി 95 ലക്ഷം രൂപയാണ് കോർപറേഷൻ ഈ ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. സ്ത്രീകൾക്ക് മെൻസ്ട്രുവൽ കപ്പ്, ജാഗ്രതാ സമിതി, വിപണന കേന്ദ്രം എന്നിവയ്ക്ക് 67 ലക്ഷം രൂപയും സാനിറ്ററി നാപ്കിൻ/ ഡയപ്പർ ഇൻസിനേറ്ററുകൾ സ്ഥാപിക്കൽ, മൃഗാശുപത്രികളുടെ നവീകരണം, ആടു വിതരണ പദ്ധതി, മുട്ടക്കോഴി വിതരണം, കാലിത്തീറ്റ വിതരണം, മത്സ്യബന്ധന വല വാങ്ങൽ, ഐസ് ബോക്സും ടൂവീലറും, വിദ്യാർഥികൾക്ക് ഫർണിച്ചർ, ലാപ്ടോപ് എന്നിവയ്ക്കായി - 50 ലക്ഷം രൂപയും വിനിയോഗിക്കും.

മൊബൈൽ റസ്റ്ററന്റ്, വനിതകൾക്കും മറ്റുള്ളവർക്കും സ്വയം തൊഴിൽ സംരംഭം, ഓട്ടോറിക്ഷ സബ്സിഡി എന്നിവയ്ക്ക് 48 ലക്ഷം, ആറ്റടപ്പ ഡയാലിസിസ് സെന്ററിന് 40 ലക്ഷം രൂപ, പട്ടികവർഗ ക്ഷേമത്തിന് 35 ലക്ഷം, ബോട്ടിൽ ബൂത്ത്–സ്കൂളുകളിൽ ദ്രവമാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കാൻ 27 ലക്ഷം രൂപ, സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരകത്തോടു ചേർന്നു ഫ്രീഡം പാർക്ക് നിർമിക്കാൻ 25 ലക്ഷം, ക്ഷീരോത്പാദന മേഖലയ്ക്ക്– 24 ലക്ഷം, മരക്കാർക്കണ്ടി രാജീവ്ഗാന്ധി സ്റ്റേഡിയം നവീകരിക്കാൻ - 20 ലക്ഷം, അതിദരിദ്രർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം, വീട് വാസയോഗ്യമാക്കൽ- 15 ലക്ഷം എന്നിങ്ങനെയും ബജറ്റിൽ വകയിരുത്തി.

സ്പോർട്സ് കിറ്റ് വിതരണം 14 ലക്ഷം രൂപ, മഹാകവി ചെറുശ്ശേരിക്ക് സ്മാരകം, നീർച്ചാലിൽ മത്സ്യമാർക്കറ്റ്, കണ്ണൂർ ദസറ, മുൻ മുഖ്യമന്ത്രിമാരായ ആർ.ശങ്കർ, കെ.കരുണാകരൻ എന്നിവർക്ക് സ്മാരകം, ഹെൽത്ത് സ്ക്വാഡിന് ഇലക്ട്രിക് സ്കൂട്ടറും വാക്കി ടോക്കിയും വാങ്ങൽ, ഫ്രണ്ട് ഓഫിസ് നവീകരണവും– ഐഎസ്ഒ സർട്ടിഫിക്കേഷനും, എല്ലാ ഓഫിസുകളിലും ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റവും പഞ്ചിങ്ങും, ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കൽ– 10 ലക്ഷം രൂപ വീതവും ട്രാൻസ്ജെൻഡർമാർക്ക് ഭവന നിർമാണത്തിന് 8 ലക്ഷം രൂപയും നീക്കിവച്ചു.

കണ്ണൂരിനെ യുനെസ്കോ പൈതൃക നഗര പട്ടികയിലേക്ക് ഉയർത്തൽ, ഡിവിഷൻ കേന്ദ്രീകരിച്ചു സേവാകേന്ദ്രങ്ങൾ ആരംഭിക്കൽ, സ്മാർട് സിറ്റി, സ്റ്റേഡിയം നവീകരണത്തിനും ഫുട്ബോൾ ടൂർണമെന്റിനും, കാൻസർ നിർണയ ക്യാംപ്, പഴയ ബസ് സ്റ്റാൻഡ്-യോഗശാല റോഡിലെ സർക്കിൾ നവീകരിക്കൽ, ബീച്ച് കാർണിവലും ഫുഡ് സ്ട്രീറ്റും, ദുരന്തനിവാരണ സേനയ്ക്ക് ഉപകരണങ്ങൾ വാങ്ങാൻ - 5 ലക്ഷം രൂപ വീതവും തൊഴിൽ മേളയ്ക്ക് 3 ലക്ഷം രൂപയും വിവിധ പദ്ധതികളുടെ ഡോക്യുമെന്റേഷൻ, കിക്കോഫ്- എൽപി/യുപി കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കലോത്സവങ്ങൾ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും ലഹരി വിരുദ്ധ തുടർപ്രചാരണത്തിന് ഒരു ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.

പ്ലക്കാർഡുമേന്തി ഇടതുപക്ഷപ്രതിഷേധം

കോർപറേഷൻ ബജറ്റ് അവതരണം ആരംഭിക്കും മുൻപു പ്രതിഷേധമുയർത്തി പ്രതിപക്ഷ കൗൺസിലർമാർ. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതെയാണു പുതിയ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വാഗ്ദാനം പാലിക്കാതെയുള്ള കോർപറേഷൻ ബജറ്റ് പ്രഹസനമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ചർച്ച ബഹിഷ്കരിച്ച് ഇടതുപക്ഷം

ബജറ്റ് അവതരണത്തിനു ശേഷമുള്ള ചർച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു. ചർച്ചയ്ക്കിടെ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.രാഗേഷ്, എകെജിയെ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ചാണ് എൽഡിഎഫ് അംഗങ്ങൾ ചർച്ച ബഹിഷ്‌കരിച്ചത്. രാഗേഷ് പരാമർശം പിൻവലിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം കൗൺസിൽ ഹാളിന് പുറത്തിറങ്ങി. തുടർന്നു നഗരത്തിൽ പ്രകടനം നടത്തി.

പ്രധാന പദ്ധതികൾ ഇവ:

∙ കോർപറേഷനിലെ വീടുകളിൽ ശുദ്ധജലം എത്തിക്കാൻ – 70 കോടി രൂപ.
∙ പുതിയ റോഡുകൾക്കും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണിക്കും -30 കോടി.
∙ ആസ്ഥാന മന്ദിര നിർമാണ അനുബന്ധ പ്രവൃത്തിക്ക്– 15 കോടി.
∙ ഭവന നിർമാണം, പുനരുദ്ധാരണം -10 കോടി 18 ലക്ഷം.
∙ പട്ടികജാതിക്കാർക്കു വീട് നിർമിക്കാൻ ഭൂമി വാങ്ങൽ, തൊഴിൽ പരിശീലനം, ലാപ്ടോപ്, ഫർണിച്ചർ, വീൽചെയർ - 3 കോടി 68 ലക്ഷം.
∙ നഗര സൗന്ദര്യവത്ക്കരണം, തയ്യിൽ പ്രദേശത്ത് വ്യാപാര സമുച്ചയം - 3 കോടി രൂപ വീതം.
∙ അങ്കണവാടി പോഷകാഹാരം, കലോത്സവം, ഗെയിംസ് ഉപകരണങ്ങൾ – 2 കോടി 11 ലക്ഷം.
∙ സ്മാർട്ട് സ്ട്രീറ്റ് ലൈറ്റ്– 2.5 കോടി.
∙ ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്, ഉപകരണ വിതരണം - ഒരു കോടി 96 ലക്ഷം.
∙ ആരോഗ്യ മേഖല - ഒരു കോടി 51 ലക്ഷം.
∙ സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ, ഫർണിച്ചർ, ഗാന്ധിപ്രതിമ, കുട്ടികൾക്ക് നീന്തൽ, യോഗ, കരാട്ടെ, കളരി പരിശീലനം– ഒരു കോടി 32 ലക്ഷം രൂപ.
∙ കൃഷി പ്രോത്സാഹനം- ഒരു കോടി 29 ലക്ഷം.
∙ സ്മാർട്ട് അങ്കണവാടി - ഒരു കോടി 20 ലക്ഷം.
∙ ഗാർബേജ് ഫ്രീ സിറ്റി, മേയർ ഭവൻ നിർമിക്കാൻ – ഒരു കോടി വീതം

കോർപറേഷൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണ്. പലതും മുൻ വർഷങ്ങളിൽ പറഞ്ഞതിന്റെ ആവർത്തനങ്ങളാണ്. കഴിഞ്ഞ ബജറ്റിൽ കോർപറേഷൻ പ്രഖ്യാപിച്ച ജവാഹർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലാക്കൽ, 4 ഇടത്ത് വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കൽ, നഗരത്തിൽ ഫ്ലൈഓവർ, പയ്യാമ്പലം ശ്മശാനം നവീകരണം, തെരുവുനായകൾക്ക് ഷെൽട്ടർ, കക്കാട് പുഴ സൗന്ദര്യവൽക്കരണം എന്നിവയുൾപ്പെടെ പദ്ധതി നടപ്പാക്കാതെയാണു പുതിയ ബജറ്റ് പ്രഖ്യാപനം. ആർ.ശങ്കർ, കെ.കരുണാകരൻ എന്നിവർക്കു പ്രതിമ നിർമിക്കാൻ തീരുമാനിച്ച കണ്ണൂർ കോർപറേഷൻ മോദി സർക്കാരിനെ അനുകരിക്കുകയാണ്. കണ്ണൂരിൽ നിന്നു ജയിച്ച് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ ഉൾപ്പെടുത്താത്തതിന്റെ കാരണം രാഷ്ട്രീയ തിമിരം മാത്രമാണ്. സമ്പൂർണ പ്രഹസനമാണ് ഈ ബജറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com