ADVERTISEMENT

പാനൂർ ∙ മേഖലയിലൂടെ കടന്നു പോകുന്ന രണ്ടു പാതകളുമായി ബന്ധപ്പെട്ട് സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെയും വ്യാപാരികളുടെയും ആശങ്ക അകലുന്നില്ല. മാഹി–വളപട്ടണം നിർദിഷ്ട കൃത്രിമ ജലപാതയും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി– മട്ടന്നൂർ നിർദിഷ്ട നാലുവരിപ്പാതയുമാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാകുന്നത്. കണ്ണൂർ– കോഴിക്കോട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന പെരിങ്ങത്തൂർ പുഴയിൽ എത്തിച്ചേരുന്ന ജലപാതയ്ക്ക് മേക്കുന്ന്, പൂക്കോം, അണിയാരം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിലെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികൾ തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. 

വൻതോതിലുള്ള പാരിസ്ഥിതിക പ്രശ്നവും പാത പ്രാബല്യത്തിലാക്കുന്നതിലെ പ്രയോഗിക പ്രശ്നവും ഉയർത്തിക്കാട്ടി ജലപാത പ്രതിരോധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ ജലപാതയ്ക്കെതിരെ 25ന് ജീവൻ രക്ഷാ യാത്ര നടത്തും. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയമായി പാത കടന്നു പോകുന്ന ഭാഗത്തു സംഘർഷത്തിലായിരുന്നു.

അതിർത്തി കുറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പാനൂർ നഗരസഭയിലെ കീഴ്മാടം കച്ചേരി മൊട്ടയിൽ സംഘർഷമുണ്ടാകുകയും സ്ത്രീകൾ ഉൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തു. 24 മീറ്റർ പാതയുടെ രണ്ടു ഭാഗത്തും സ്ഥലം വിട്ടു നൽകുന്നതിലും വീടു നഷ്ടപ്പെടുന്നതുമായിരുന്നു പ്രധാന പ്രശ്നം. സ്പീക്കർ എ.എൻ ഷംസീറിന്റെയും കെ.പി.മോഹനൻ എംഎൽഎയുടെയും നേതൃത്വത്തിൽ ചൊക്ലിയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു. ആശങ്കകൾ അകറ്റി നാലുവരിപ്പാതയുടെ പ്രവർത്തനവുമായി സഹകരിക്കണമെന്നാണ് സ്പീക്കറും എംഎൽഎയും ആവശ്യപ്പെട്ടത്.

വിട്ടു കൊടുക്കേണ്ട സ്ഥല നിർണയവുമായി ബന്ധപ്പെട്ട് കെആർഎഫ്ബി ഉദ്യോഗസ്ഥർ പാനൂർ ടൗണിലേക്കു പ്രവേശിച്ചപ്പോൾ വ്യാപാരികൾ പ്രതിഷേധവുമായെത്തി. രണ്ടു വ്യാപാരി സംഘടനകളും രംഗത്തുണ്ടായിരുന്നു. തുടർച്ചയായ 2 ദിവസങ്ങളിൽ വ്യാപാരികൾ കടകൾ അടച്ചു പ്രതിഷേധിച്ചെങ്കിലും പാതയുടെ ഭാഗമാകുന്ന സ്ഥലം അടയാളപ്പെടുത്തി. ഇന്നലെ അടയാളപ്പെടുത്തൽ പൂർത്തിയായി. വിട്ടു നൽകേണ്ട സ്ഥലത്തിന്റെയും കടകളുടെയും വിവരം റവന്യൂ വകുപ്പിന് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകാതെ അടുത്ത നടപടിയിലേക്കു പ്രവേശിക്കും. നാലുവരിപ്പാതയുമായി ബന്ധപ്പട്ട് കടകൾ നഷ്ടപ്പെടുന്ന നൂറുകണക്കിനു വ്യാപാരികൾ ആശങ്കയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com