കാട്ടാനക്കുട്ടി അവശനിലയിൽ; സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് വനംവകുപ്പ്
Mail This Article
ഇരിട്ടി∙ ആറളം ഫാമിലെ ബ്ലോക്ക് 4ൽ ഇന്നലെ കാട്ടാനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. രാവിലെ തൊഴിലാളികളാണ് കണ്ടത്. എന്നാൽ, വനപാലകരെത്തി പരിശോധന നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. പിന്നീട് ബ്ലോക്ക് 3ൽ കണ്ടെത്തിയെങ്കിലും ഓടിമാറിക്കൊണ്ടിരിക്കുന്നതിനാൽ പരിശോധന നടത്താനായില്ല.
ഒന്നര വയസ്സോളം പ്രായമുള്ളതെന്നു കരുതുന്ന ആനക്കൂട്ടിക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായാണ് വനം വകുപ്പിന്റെ നിഗമനം. മയക്കുവെടി വച്ചാൽ ആനക്കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ നിരീക്ഷണം നടത്താനാണ് വെറ്ററിനറി സർജൻ നിർദേശിച്ചിട്ടുള്ളത്.
കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫോറസ്റ്റർമാരായ പി.പ്രകാശൻ (കീഴ്പ്പള്ളി), മഹേഷ് (മണത്തണ) എന്നിവരുടെ നേതൃത്വത്തിൽ ആർആർടി ഉൾപ്പെടെയുള്ള വനപാലക സംഘം ഫാമിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഫാമിലെ കാർഷിക മേഖലയിൽ എഴുപതോളം കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഒന്നര വർഷത്തിനിടെ 6 കാട്ടാനകളെ ചെരിഞ്ഞ നിലയിൽ ഇവിടെ കണ്ടെത്തിയിരുന്നു.