മഴവെള്ള സംഭരണിയിൽ വിദ്യാർഥി മുങ്ങിമരിക്കാൻ കാരണം റെയിൽവേയുടെ അനാസ്ഥ; ആരോപണവുമായി നാട്ടുകാർ
Mail This Article
കണ്ണൂർ ∙ മഴവെള്ള സംഭരണിയിൽ വിദ്യാർഥി മുങ്ങിമരിക്കാൻ കാരണം റെയിൽവേയുടെ അനാസ്ഥയെന്നു പരാതി. സുരക്ഷാ മുന്നറിയിപ്പ് ഇല്ലാതെയാണ് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പാളത്തിനടുത്തായി കൂറ്റൻ മഴവെള്ള സംഭരണി റെയിൽവേ നിർമിക്കുന്നത്. ഈ കുഴിയിൽ കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെയാണ് ഉരുവച്ചാൽ സ്വദേശി ’നബീസാ ബാദിൽ’ അഷറഫിന്റെ മകൻ സെയിൻ ഷാസ് (14) മരണപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
2 മാസം മുൻപാണ് റെയിൽവേ ഇവിടെ മഴവെള്ള സംഭരണി നിർമാണം തുടങ്ങിയത്. പാളത്തിനടുത്ത് നാലാൾ താഴ്ചയുണ്ട് സംഭരണിക്ക്. വിസ്തൃതിയിലുള്ള സംഭരണിയായിട്ടുകൂടി സുരക്ഷാ മുന്നറിയിപ്പ് നൽകാൻ തയാറായിട്ടില്ല. അപകട സൂചനാ ബോർഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭരണി നിർമാണത്തിലുള്ള മണ്ണും കരിങ്കല്ലുകളും സമീപത്തു കൂട്ടിയിട്ടിട്ടുണ്ട്. ഇപ്പോൾ എടച്ചൊവ്വയിൽ താമസിക്കുന്ന സെയിൻ ഷാസ് ഇന്നലെ ഉരുവച്ചാലിൽ എത്തിയതായിരുന്നു. വൈകിട്ട് കൂട്ടുകാർക്കൊപ്പം നീന്താൻ പോയി സംഭരണിയിൽ ഇറങ്ങി അൽപനേരത്തിനു ശേഷം മുങ്ങിത്താഴുകയായിരുന്നു.
കൂട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിച്ചു. അവർ എത്തുംമുൻപ് തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായില്ല. അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു.