മാതമംഗലം∙ മാതമംഗലത്തുള്ള എരമം കുറ്റൂർ പഞ്ചായത്ത് ഓഫിസിൽ ജനറേറ്റർ സ്ഥാപിക്കണമെന്നാവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ, നടപടികളൊന്നുമായിട്ടില്ല. വൈദ്യുതി നിലച്ചാൽ ഓഫിസ് മുഴുവൻ ഇരുട്ടിലാകും. വേനൽക്കാലത്തു ചൂടും സഹിക്കണം. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചമുപയോഗിച്ചാണു പലപ്പോഴും ജോലി. ഇതുമൂലം ബുദ്ധിമുട്ടുന്നതു ജീവനക്കാർ മാത്രമല്ല, വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലേക്കെത്തുന്ന സാധാരണക്കാർ കൂടിയാണ്. പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിച്ചിട്ടു വർഷങ്ങളായി.

എന്നാൽ, ജനറേറ്ററോ ഇൻവെർട്ടറോ ഇല്ല. മലയോര മേഖലയായതിനാൽ ചെറിയ മഴയ്ക്കു പോലും വൈദ്യുതി നിലയ്ക്കും. മഴക്കാലത്തു മുഴുവൻ സമയവും ജീവനക്കാർക്ക് ആശ്രയം മൊബൈൽ ഫ്ലാഷ് ലൈറ്റ് തന്നെ. ചാർജ് തീർന്നാൽ, അന്നത്തെ ജോലി അവസാനിപ്പിക്കാൻ പിന്നെയും ബുദ്ധിമുട്ടു തന്നെ. വിവിധ പദ്ധതികളിൽ ഒട്ടേറെ ഫണ്ടുകൾ ചെലവഴിക്കുന്ന പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് ഓഫിസിൽ വെളിച്ചം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.