ദേശീയപാത നിർമാണം, വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ ഓണക്കുന്നിൽ സുരക്ഷയൊരുക്കണം
Mail This Article
കരിവെള്ളൂർ ∙ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഓണക്കുന്നിൽ കുട്ടികൾക്കു വേണം കൂടുതൽ കരുതൽ. ഓണക്കുന്നിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. നൂറുകണക്കിനു വിദ്യാർഥികൾ ജീവൻ മുറുകെ പിടിച്ചാണ് റോഡ് കടന്ന് എവി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നത്. പെരളം, കൊഴുമ്മൽ, പലിയേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾ രണ്ട് സർവീസ് റോഡുകളും പാത നിർമാണം നടക്കുന്ന ഭാഗവും കടന്നു വേണം സ്കൂളിലെത്താൻ.
കുട്ടികൾക്ക് റോഡ് കുറുകെ കടക്കാനുള്ള സീബ്രാ ലൈനുകളും നിലവിലില്ല. സർവീസ് റോഡ് കുറുകെ കടന്നു നിർമാണം നടന്നു വരുന്ന അടിപ്പാതയിലൂടെ വേണം ദേശീയപാതയുടെ മറുഭാഗത്ത് എത്തിച്ചേരാൻ. അടിപ്പാതയിലൂടെ പെട്ടെന്ന് റോഡിലേക്ക് പ്രവേശിക്കുന്നത് അപകടത്തിന് വഴിയൊരുക്കുന്നു. സൈക്കിളിൽ സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളും ഏറെയാണ്.
ബസ്സുകളടക്കമുള്ള വാഹനങ്ങൾ പോകുന്ന സർവീസ് റോഡിലൂടെയാണ് കുട്ടികൾ കാൽനടയായും സൈക്കിളിലും സ്കൂളിലെത്തുന്നത്. ഓണക്കുന്നിൽ പലപ്പോഴും ഗതാഗത കുരുക്കും അപകടവും പതിവ് കാഴ്ചയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് രണ്ട് ഹോം ഗാർഡുകളുടെ സേവനം അത്യാവശ്യമാണ്. പാത നിർമാണം മുന്നോട്ടു പോകുമ്പോൾ അനുയോജ്യമായ ഗതാഗത പരിഷ്കാരം കൂടി നടപ്പിലാക്കണമെന്നാണു നാടിന്റെ ആവശ്യം.