പെരുമ്പുന്ന ∙ പൗരോഹിത്യ ജൂബിലി വർഷത്തിലെത്തിയ പിറന്നാൾ ദിനത്തിൽ മാർ ജോൺ പനന്തോട്ടം ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ മെത്രാനായി വാഴിക്കപ്പെടുമ്പോൾ ഇങ്ങ് പെരുമ്പുന്നയിലെ തറവാട്ടുവീട്ടിലെ ടിവിയിൽ ദൃശ്യങ്ങൾ ഭക്തിപൂർവം തത്സമയം കണ്ടു കുടുംബാംഗങ്ങൾ ചടങ്ങിനു സാക്ഷികളായി. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തിയ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നു ജ്യേഷ്ഠ സഹോദരൻ മാത്യു ജോസഫ് മാത്രമാണു പോയത്.
മറ്റൊരു സഹോദരൻ ജോസ് ജോസഫും കുടുംബവും ഓസ്ട്രേലിയയിൽ തന്നെയാണുള്ളത്. അവിടെയുള്ള ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. തറവാട്ടുവീട്ടിൽ ഇളയ സഹോദരൻ ബാബു ജോസഫ്, ഭാര്യ ലാലി, മകൾ ലിയ ബാബു, സഹോദരി മോളി, സഹോദരീഭർത്താവ് ബാബു ജോസ് എന്നിവർ മാത്രമാണുണ്ടായിരുന്നത്. ടിവിയിൽ ലൈവായി സ്ഥാനാരോഹണം കാണുകയും വീട്ടിലെത്തിയവർക്കു മധുരം നൽകുകയും ചെയ്തു. ജൂൺ 10നു നടക്കുന്ന സഭാ സിനഡിൽ പങ്കെടുക്കാൻ മാർ ജോൺ പനന്തോട്ടം കേരളത്തിലെത്തും. 19നു വീട്ടിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ആഘോഷമായ സ്വീകരണമൊരുക്കാൻ കാത്തിരിക്കുകയാ പെരുമ്പുന്ന ഇടവകയും കുടുംബാംഗങ്ങളും. പക്ഷേ, ബിഷപ് തീരുമാനം അറിയിച്ചിട്ടില്ല. ജൂൺ 20ന് അമ്മ ത്രേസ്യാമ്മയുടെ ചരമവാർഷിക ദിനമാണ്. അന്ന് ഇടവകാ ദേവാലയത്തിൽ കുർബാന അർപ്പിക്കുകയാണു വരവിന്റെ പ്രധാന ലക്ഷ്യം. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.15നാണ് മാർ ജോൺ പനന്തോട്ടം ഓസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്. ഇന്നലെ അദ്ദേഹത്തിന്റെ 57–ാം ജന്മദിനമായിരുന്നു.