ഇരിട്ടി∙ ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു. 3–ാം ബ്ലോക്കിൽ പുഴത്തീരത്തെ കാട് നിറഞ്ഞ സ്ഥലത്താണ് ഇന്നലെ വൈകിട്ട് ആറോടെ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം ഉയർന്നതിനെ തുടർന്നു തിരച്ചിൽ നടത്തിയപ്പോഴാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഇന്ന് നടത്തും.
കഴിഞ്ഞ 25നാണ് ബ്ലോക്ക് 4ൽ ഒന്നര വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടാനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. കാട്ടാനക്കുട്ടിയെ വനപാലകർ നിരീക്ഷിച്ചു വരികയായിരുന്നു. 2 ദിവസമായി കുട്ടിയാനയെ കാണാനില്ലായിരുന്നു. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, കീഴ്പ്പള്ളി ഫോറസ്റ്റർ പി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ ആർആർടി ഉൾപ്പെടെയുള്ള വനപാലക സംഘം ഫാമിൽ ക്യാംപ് ചെയ്യുന്നുണ്ട്.
ഫാമിലെ കാർഷിക മേഖലയിൽ 70 ഓളം കാട്ടാനകൾ തമ്പടിച്ചിരിക്കുന്നുണ്ടെന്നാണു കണക്ക്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 7 കാട്ടാനകളെയാണു ഫാമിലെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നു എത്തിയ കാട്ടാനകളാണ് ഫാം കൃഷിയിടം താവളമാക്കിട്ടുള്ളത്.