ADVERTISEMENT

ഇരിട്ടി∙ നാട്ടിലെ റോഡിൽ പ്രസവിച്ച ആന കുട്ടിയുമായി വിശ്രമിക്കുന്നത് തൊട്ടടുത്ത കൃഷിയിടത്തിൽ. കഴിഞ്ഞദിവസം രാത്രി ആറളം ഫാം ബ്ലോക്ക് 4ൽ സെൻട്രൽ നഴ്സറിക്കു സമീപം പാലപ്പുഴ – കക്കുവ – കീഴ്പ്പള്ളി മരാമത്ത് റോഡിൽ പ്രസവിച്ച കാട്ടാനയും കുഞ്ഞുമാണ് ഫാമിൽതന്നെ ജനസാന്നിധ്യം കുറഞ്ഞ കൃഷിയിടത്തിലേക്ക് മാറി തമ്പടിച്ചിരിക്കുന്നത്. പ്രസവ സമയത്ത് ഒപ്പം ഉണ്ടായിരുന്ന മറ്റ് ആനകൾ സംരക്ഷണ കവചം തീർത്ത് ഒപ്പമുണ്ട്. ദ്രുത പ്രതികരണ സേന ഉൾപ്പെടെ വനം വകുപ്പ് സംഘം സ്ഥലത്തുണ്ട്.

 ആറളം ഫാമിൽ പാലപ്പുഴ – കക്കുവ – കീഴ്പ്പള്ളി മരാമത്ത് റോഡിൽ കഴിഞ്ഞ ദിവസം രാത്രി കാട്ടാന പ്രസവിച്ച സ്ഥലം. പിന്നിൽ സെൻട്രൽ നഴ്സറി കെട്ടിടം ഉൾപ്പെടെ കാണാം.
ആറളം ഫാമിൽ പാലപ്പുഴ – കക്കുവ – കീഴ്പ്പള്ളി മരാമത്ത് റോഡിൽ കഴിഞ്ഞ ദിവസം രാത്രി കാട്ടാന പ്രസവിച്ച സ്ഥലം. പിന്നിൽ സെൻട്രൽ നഴ്സറി കെട്ടിടം ഉൾപ്പെടെ കാണാം.

ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമായതിനാൽ പ്രദേശത്ത് വനം വകുപ്പ് ആർആർടി സംഘം പട്രോളിങ് നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി ഈ സംഘം പട്രോളിങ് നടത്തുമ്പോഴാണ് ടാർ റോഡിൽ കാട്ടാനയുടെ പ്രസവത്തിനു സാക്ഷികളായത്. ഫാം സെക്യൂരിറ്റി സംഘവും ഉണ്ടായിരുന്നു. പ്രസവം നടത്തി മറുപിള്ള കളഞ്ഞു കുഞ്ഞിനെ തട്ടി എണീപ്പിച്ചു പോകും വരെ സമീപത്തേക്ക് ആരും ചെല്ലാതിരിക്കാൻ മറ്റ് ആനകൾ സംരക്ഷണം ഒരുക്കി. ഉടൻതന്നെ അര കിലോമീറ്റർ ചുറ്റളവിൽ വനപാലകർ കാവൽ ഒരുക്കി.

കുട്ടിയുടെയും അമ്മയാനയുടെയും സംരക്ഷണാർഥം 60 – 100 മീറ്ററിനുള്ളിൽ നിലയുറപ്പിച്ചിട്ടുള്ള ആനകൾ പ്രദേശത്തേക്ക് എത്തുന്നവരെ ആക്രമിക്കുമെന്നതിനാലാണിത്. ഫാമിന്റെ ഇരുവശത്തെയും ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ തടയാനും നിർദേശിച്ചു. പിടിയാന കുട്ടിയെ എണിപ്പിച്ചു സമീപത്തെ കൃഷിയിടത്തിൽ മറയുന്നതു വരെ റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, കീഴ്പ്പള്ളി ഫോറസ്റ്റർ പ്രകാശൻ എന്നിവർ സ്ഥലത്തെത്തി.

kannur-iritty-elephant-attack-tree
ആറളം ഫാമിൽ സെൻട്രൽ നഴ്സറിക്ക് സമീപം കാട്ടാന തകർത്ത തെങ്ങ്.

കഴിഞ്ഞ രാത്രിയും കൃഷി നശിപ്പിച്ചു

ആറളം ഫാമിൽ കാട്ടാന പ്രസവിച്ച ദിവസവും കൃഷി നശിപ്പിച്ചു. സെൻട്രൽ നഴ്സറിക്കു സമീപം 3 തെങ്ങുകൾ കുത്തിമറിച്ചു. ആറളം ഫാമിൽ തെങ്ങ് പണ്ടുള്ളതിന്റെ മൂന്നിൽ ഒന്നാണു ഇപ്പോൾ ഉള്ളത്. ബാക്കിയെല്ലാം കാട്ടാന നശിപ്പിച്ചു. 3 വർഷത്തിനിടെ ഫാമിലും പുനരധിവാസ മേഖലയിലും ജനവാസ കേന്ദ്രങ്ങളിലും വരുത്തിയ നാശം കണക്കാക്കിയാൽ 30 കോടി രൂപയിലധികം വരും.

Kannur News

7 വർഷത്തിനിടെ 12 പ്രസവം; ഫാം കാട്ടാനകളുടെ ഈറ്റില്ലം

ആറളം ഫാം കാട്ടാനക്കൂട്ടം സ്വന്തം ആവാസ വ്യവസ്ഥയാക്കി മാറ്റി എന്ന ഭീഷണിയാണു പ്രസവം നടത്താൻ പോലും ഈ സ്ഥലം തിരഞ്ഞെടുക്കുന്നതിലൂടെ വ്യക്തമാകുന്നത്. എത്ര തവണ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തി ഓടിച്ചാലും കാട്ടാനക്കൂട്ടം ഫാമിൽ തിരികെ എത്തുകയാണ്. 7 വർഷത്തിനിടെ 12 കാട്ടാനകൾ ഫാമിൽ പ്രസവിച്ചതായാണു കണക്ക്. ആളുകളുടെ ശ്രദ്ധയിൽ പെടുന്നത് മാത്രം ആണു പുറംലോകം അറിയുക.

കഴിഞ്ഞയാഴ്ച ബ്ലോക്ക് 3 ൽ കാട്ടാന പ്രസവിച്ചു. ഇക്കാര്യം പുറത്ത് അറിഞ്ഞില്ല. വനപാലകർ തന്നെ 2 ദിവസം കഴിഞ്ഞു സ്ഥലത്ത് അവശിഷ്ടം കണ്ടാണ് തിരിച്ചറിയുന്നത്.എഴുപതോളം ആനകൾ ഫാമിൽ സ്ഥിരമായി തമ്പടിച്ചിട്ടുള്ളതായാണു തൊഴിലാളികളും പുനരധിവാസ മേഖലയിലുള്ള കുടുംബങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

8 വർഷത്തിനിടെ 12 പേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റവർ ഒട്ടേറെ. ഇന്നലെ കാട്ടാന പ്രസവിച്ച സ്ഥലം പാലപ്പുഴ ജനവാസ കേന്ദ്രത്തിന് അടുത്താണ്.

കാട്ടാനകൾ ഇങ്ങനെ

∙ 18 – 22 മാസം ഗർഭകാലം
∙ ഇണചേർന്നു കഴിഞ്ഞാൽ കൊമ്പന് കൂട്ടത്തിൽ സ്ഥാനം ഇല്ല.
∙ പിടിയാനകളുടെ ഒരു സംഘത്തിന്റെ കൂട്ടമായി മാറുന്നു. മുതിർന്ന പിടിയാനയോ മൂത്ത സഹോദരിയോ കൂടുതൽ ഉത്തരവാദിത്തത്തോടെ സംരക്ഷണം തീർക്കും. ഗർഭാവസ്ഥയിൽ തീറ്റ പോലും ശേഖരിച്ച് നൽകും. ചെറുകൊമ്പന്മാരെ ( 6 വയസ്സ് വരെ) ഒപ്പം കൂട്ടുമെങ്കിലും പ്രസവ സമയത്ത് പിടിയാനകൾ മാത്രം.
∙ 3.3 അടി വരെ ഉയരവും 100 കിലോയോളം തൂക്കവും കുട്ടിക്കുണ്ടാകുമെങ്കിലും പിറന്നു വീഴുമ്പോൾ കണ്ണു പോലും കാണില്ല. എന്നാൽ പെട്ടെന്നു കാഴ്ച ശരിയാകും. 2 മണിക്കൂർ കൊണ്ട് എണീറ്റു നിൽക്കും. 2 ദിവസം കൊണ്ട് കൂട്ടത്തിൽ ചേർന്ന് നടക്കാനാകും. പിറന്നു വീഴുമ്പോൾ അവശനെങ്കിലും പെട്ടന്നു കാര്യങ്ങൾ ഗ്രഹിച്ച് ഒപ്പമാകും. ഈ കാര്യങ്ങൾ ഇതിനുള്ളിൽ സംഭവിച്ചില്ലെങ്കിൽ ആനക്കൂട്ടം കുട്ടിയെ ഉപേക്ഷിച്ചു പോകും.
∙ കൂട്ടത്തിലുള്ള പിടിയാനകളെല്ലാം അമ്മയെന്നപോലെ കുട്ടിയെ സംരക്ഷിക്കും. 11 –12 ലീറ്റർ പാൽ ഒരു ദിവസം കുട്ടിക്ക് വേണം. 4 മാസം കഴിയുമ്പോൾ ചെടികൾ തിന്നാൻ തുടങ്ങുമെങ്കിലും 2 വർഷം ഇതേ അളവിൽ പാൽ കുടിക്കും.
∙ കുട്ടിക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി 100 മീറ്റർ ചുറ്റളവിൽ എത്തുന്നവരെ ശത്രുവായിക്കണ്ട് ആനക്കൂട്ടം അക്രമിക്കും.

കഴിഞ്ഞ രാത്രിയും കൃഷി നശിപ്പിച്ചു

ആറളം ഫാമിൽ കാട്ടാന പ്രസവിച്ച ദിവസവും കൃഷി നശിപ്പിച്ചു. സെൻട്രൽ നഴ്സറിക്കു സമീപം 3 തെങ്ങുകൾ കുത്തിമറിച്ചു. ആറളം ഫാമിൽ തെങ്ങ് പണ്ടുള്ളതിന്റെ മൂന്നിൽ ഒന്നാണു ഇപ്പോൾ ഉള്ളത്. ബാക്കിയെല്ലാം കാട്ടാന നശിപ്പിച്ചു. 3 വർഷത്തിനിടെ ഫാമിലും പുനരധിവാസ മേഖലയിലും ജനവാസ കേന്ദ്രങ്ങളിലും വരുത്തിയ നാശം കണക്കാക്കിയാൽ 30 കോടി രൂപയിലധികം വരും.

English Summary: Wild jumbo delivers baby on road in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com