ചെറുപുഴ∙ കരിയക്കര തോടിനു സംരക്ഷണഭിത്തി നിർമിക്കാൻ ഭരണാനുമതി ലഭിച്ചു. ചെറുപുഴ പഞ്ചായത്തിലെ 7-ാം വാർഡിൽപ്പെട്ട പൊൻപുഴ-കൂമ്പൻകുന്ന് റോഡിലെ കരിയക്കര തോടിനു സംരക്ഷണഭിത്തി നിർമിക്കാൻ 27,80,000 രൂപയാണു ജലവിഭവവകുപ്പ് അനുവദിച്ചത്.നൂറു കണക്കിനു കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡിലെ കരിയക്കര തോടിന്റെ അരികുവശം കനത്ത മഴയിൽ ഇടിഞ്ഞു വീണിരുന്നു. ഇതോടെ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്.
റോഡിന്റെ അരികുവശം ഇടിഞ്ഞതറിയാതെ ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തു. ഇതേത്തുടർന്നു തോടിനു സംരക്ഷണഭിത്തി നിർമിക്കണമെന്നു ആവശ്യപ്പെട്ടു ഒട്ടേറെ തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് ഹൈപവർ കമ്മറ്റിയംഗം ജോയിസ് പുത്തൻപുര മന്ത്രി റോഷി അഗസ്റ്റിനു നൽകിയ നിവേദനത്തെ തുടർന്നാണു കരിയക്കര തോടിനു സംരക്ഷണഭിത്തി നിർമിക്കാൻ പണം അനുവദിച്ചത്. അപകട ഭീഷണിയിലായ കരിയക്കര തോടിനു സംരക്ഷണഭിത്തി നിർമിക്കാൻ പണം അനുവദിച്ച എൽഡിഎഫ് സർക്കാരിനെയും ടി.ഐ.മധുസൂദനൻ എംഎൽഎയും കേരള കോൺഗ്രസ് (എം) നേതാക്കളായ ഡെന്നി കാവാലം, മാത്യു കാരിത്താങ്കൽ, പാപ്പച്ചൻ കൈതവേലിൽ, ബിജു തെന്നടിയിൽ, ബിജു മാളിയേക്കൽ എന്നിവർ അഭിനന്ദിച്ചു.