പന്നിപ്പനി: ഉദയഗിരിയിൽ 92 പന്നികളെ കൊന്ന് കുഴിച്ചിട്ടു
Mail This Article
കാർത്തികപുരം∙ ഉദയഗിരി പഞ്ചായത്തിലെ തുമരക്കാട്, പുല്ലരി പ്രദേശങ്ങളിൽ വളർത്തുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്ന സ്ഥിരീകരണത്തെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പന്നികൾ ചത്ത ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ മുഴുവൻ പന്നികളെയും കൊന്ന് മറവുചെയ്തു. 3 ഫാമുകളിലേതടക്കം 92 പന്നികളെ കൊന്നു.
ഫാമുകളുടെ പരിസരത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്താണ് മറവുചെയ്തത്. സാനിറ്റൈസേഷനും നടത്തി. മൃഗസംരക്ഷണ ജില്ലാ ഓഫിസർ ഡോ.പ്രശാന്തിന്റെ നേതൃത്വത്തിൽ ടീം ലീഡർ ഡോ. കെ.ജെ.വർഗീസ്, കോഓർഡിനേറ്റർ ഡോ.ബിജോയി വർഗീസ്, വെറ്ററിനറി ഡോക്ടർമാർ, ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാർ എന്നിവർ അടങ്ങുന്ന 40 അംഗ സംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. പ്രദേശത്ത് പന്നിയിറച്ചി വിൽപന നിരോധിച്ചു. പന്നികൾ ചത്ത ഫാമുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.