ADVERTISEMENT

ഇരിട്ടി ∙ അയ്യൻകുന്നിലെ റീബിൽഡ് കേരള റോ‍ഡ് നിർമാണത്തിലുള്ള അപാകതകൾ ചൂണ്ടിക്കാട്ടി ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനം. നിർമാണ പ്രവൃത്തികൾ സംബന്ധിച്ച ആശങ്ക സർക്കാരിനെ അറിയിക്കാനും യോഗം തീരുമാനിച്ചു. പ്രളയം ഉണ്ടായാലും തകരാതിരിക്കാൻ കിലോമീറ്ററിന് 5.4 കോടി രൂപ ചെലവഴിച്ചു നടത്തിയ നിർമാണം ആദ്യമഴയിൽ തന്നെ തകർന്നതെങ്ങനെയെന്ന് അധികൃതർ വിശദമാക്കണമെന്നു യോഗത്തിൽ ഉന്നയിച്ചത് താലൂക്ക് വികസന സമിതിയിലെ പ്രതിനിധി തോമസ് തയ്യിലാണ്. തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്തു നന്നാക്കിയെന്ന് കെഎസ്ടിപി അസിസ്റ്റന്റ് എൻജിനീയർ പി.ദിലീപ് നായർ മറുപടി നൽകിയതോടെ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അപാകതകളും അക്കമിട്ടു നിരത്തി. പാലത്തുംകടവിൽ ആദ്യമഴയിൽ ഒഴുകി പോയതു നന്നാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലത്തും ഭീഷണി നിലനിൽക്കുന്നുണ്ട്. റോഡിനായി സ്ഥലം സൗജന്യമായി വിട്ടുനൽകിയവരെ കബളിപ്പിച്ചു. അവർക്കു സംരക്ഷണഭിത്തി പണിതു നൽകുമെന്നു വാഗ്ദാനം ചെയ്തിരുന്നു.

ഇപ്പോൾ കരാറുകാരും മറ്റു ബന്ധപ്പെട്ടവരും ഭരണാനുമതി ഇല്ലെന്നു പറഞ്ഞു ഒഴിയുകയാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. പരാതികൾ ശരിയാണെന്നും വിവിധ തവണ ഉദ്യോഗസ്ഥരുടെ സന്ദർശന വേളയിലും പ്രോജക്ട് ഡയറക്ടറെയും ചീഫ് എൻജിനീയറെയും നേരിൽ കണ്ടും പ്രവൃത്തികൾ നടക്കുമ്പോൾ സൈറ്റിൽ കെഎസ്ടിപി ഉദ്യോഗസ്ഥരുടെ മേൽനോട്ടം വേണമെന്ന് ആവശ്യപ്പെട്ടതാണെങ്കിലും ആരും ഉണ്ടാകാറില്ലെന്നും കരാറുകാരുടെ ഇഷ്ടത്തിനു പണി നടത്തുന്ന സ്ഥിതിയാണെന്നും സണ്ണി ജോസഫ് എംഎൽഎയും കുറ്റപ്പെടുത്തി.

പ്രളയത്തിൽ തകരാൻ പാടില്ലാത്ത റോഡ് നിർമാണം ഉറപ്പു വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രളയ പുനർനിർമാണ പദ്ധതിയിൽ പെടുത്തി 128.43 കോടി രൂപ ചെലവിൽ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന എടൂർ - കമ്പിനിനിരത്ത് - ആനപ്പന്തി - അങ്ങാടിക്കടവ് - വാണിയപ്പാറ - ചരൾ - വളവുപാറ - കച്ചേരിക്കടവ് - പാലത്തുംകടവ് റോഡ് നിർമാണത്തിലെ അപകാതകളും പ്രദേശവാസികളുടെ ആശങ്കയും മലയാള മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com