ADVERTISEMENT

ഉദയഗിരി ∙ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതിനെ തുടർന്നു പന്നികളെ വ്യാപകമായി കൊന്നൊടുക്കിയത് ഒട്ടേറെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. പഞ്ചായത്തിലെ തലത്തണ്ണി, തൊമരക്കാട്, പുല്ലരി, മാമ്പൊയിൽ, താളിപ്പാറ, ശാന്തിപുരം എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച് പന്നികളെ കൊന്നൊടുക്കിയത്. ഇതിനുപുറമെ മറ്റു കുറേ പ്രദേശങ്ങളിൽ കൂടി പന്നികൾ ചത്തു. ഇതിന്റെ പരിശോധനാ ഫലം വന്നിട്ടില്ല. ഇതു വന്ന ശേഷമായിരിക്കും അവിടെയും പന്നികളെ കൊന്നൊടുക്കുക.‌ കാർഷികമേഖല പാടേ തകർന്നതിനെ തുടർന്ന് ഒട്ടേറെ കർഷകരാണു പന്നിവളർത്തലിലേക്കു തിരിഞ്ഞത്. എന്നാൽ പന്നിവളർത്തലിനും തിരിച്ചടിയായാണ് അടുത്ത കാലത്ത് വ്യാപകമായ ആഫ്രിക്കൻ പന്നിപ്പനിയും തുടർന്നു പന്നികളുടെ ഉന്മൂലനവും.

മൂന്നു ഘട്ടങ്ങളിലായി 40 ഓളം കർഷകരുടെ 550 ഓളം പന്നികളെയാണു കൊന്നൊടുക്കിയത്. ഇത്രത്തോളം പന്നികൾ ചാകുകയും ചെയ്തു. കൊന്നൊടുക്കുന്ന പന്നികൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കർഷകർക്ക് ആശങ്കയുണ്ട്. തന്നെയുമല്ല, സർക്കാർ കണക്കാക്കുന്ന  നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കർഷകർ പറയുന്നു. പലതട്ടിലുള്ള തൂക്കത്തിന്റെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാരം ലഭിക്കുക. ഒരു പന്നിയുടെ തൂക്കത്തിന്റെ 72 ശതമാനം കണക്കാക്കിയാണു നഷ്ടപരിഹാരം. ഒരു കിലോ മുതൽ 15 കിലോ വരെയുള്ള പന്നികൾക്ക് 2200 രൂപയും 15 മുതൽ 40 വരെ 5800 രൂപയും 40 മുതൽ 70 വരെ 8400 രൂപയും 70 മുതൽ 100 വരെ 12000 രൂപയും നൂറിനു മുകളിൽ 15,000 രൂപയും എന്നിങ്ങനെയുമാണു നഷ്ടപരിഹാരം  കണക്കാക്കിയിരിക്കുന്നത്.

പലരും വായ്പ എടുത്താണു പന്നിഫാം തുടങ്ങിയത്. ഇവർക്ക് വായ്പ ഗഡു തിരിച്ചടയ്ക്കാൻ  പറ്റാത്ത അവസ്ഥയാണ്. കൃഷിഭൂമിയുള്ളവരാണ് ഇവരെല്ലാം. എന്നാൽ, തെങ്ങും കമുകും ഉൾപ്പെടെയുള്ള കൃഷികൾ നശിച്ചതിനെ തുടർന്നു നിത്യവൃത്തിക്കാണ് ഇവർ  പന്നിവളർത്തലിലേക്ക് തിരിഞ്ഞത്. 2017ലെ സെൻസസിൽ 850ൽ താഴെ മാത്രം പന്നികൾ ഉണ്ടായിരുന്ന പഞ്ചായത്തിലാണ് ഇപ്പോൾ ഇത്രമാത്രം പന്നികളെ കൊന്നൊടുക്കിയതും ചത്തതും എന്നത് ഒട്ടേറെ കർഷകർ പന്നിവളർത്തലിലേക്കു തിരിഞ്ഞതിനു തെളിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com