ADVERTISEMENT

പാപ്പിനിശ്ശേരി ∙ വളപട്ടണം പുഴയോരത്തെ പാപ്പിനിശ്ശേരി തുരുത്തി, പാലത്തിനു സമീപം എന്നിവിടങ്ങളിലെ കണ്ടൽക്കാടുകൾ നശിക്കുന്നു. വിവിധ പദ്ധതികൾക്കായി കണ്ടൽ നശിപ്പിച്ചു തണ്ണീർത്തടം നികത്തുന്നതും പ്ലാസ്റ്റിക്, അജൈവ മാലിന്യം എന്നിവ പ്രദേശത്തു തള്ളുന്നതുമാണ് കണ്ടൽ നശിക്കാൻ കാരണം. ദേശീയപാത നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി തുരുത്തിയിൽ ഏക്കറുകണക്കിനു കണ്ടൽവന പ്രദേശം ഇല്ലാതായി. 

റോഡ് നിർമാണത്തിന്റെ മറവിൽ

കിലോമീറ്ററോളം ദൂരം കണ്ടൽച്ചെടികൾ നശിപ്പിച്ചാണ് കണ്ണൂർ ബൈപാസിനായി റോഡ് നിർമാണം നടന്നത്. പാപ്പിനിശ്ശേരി പഞ്ചായത്ത് പാറക്കൽ റോഡ് മുതൽ വളപട്ടണം പുഴ വരെ തണ്ണീർത്തടത്തിൽ സംരക്ഷണഭിത്തി കെട്ടി ഉയർത്തിയാണ് ബൈപാസ് നിർമിക്കുന്നത്. ഇതോടെ തണ്ണീർത്തടത്തിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ട് കണ്ടൽച്ചെടികൾ ഉണങ്ങിത്തുടങ്ങി.

കണ്ണൂർ ബൈപാസ് നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി തുരുത്തിയിലെ ഹെക്ടർ കണക്കിനു കണ്ടൽച്ചെടികൾ ഉണങ്ങിയ നിലയിൽ.
കണ്ണൂർ ബൈപാസ് നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി തുരുത്തിയിലെ ഹെക്ടർ കണക്കിനു കണ്ടൽച്ചെടികൾ ഉണങ്ങിയ നിലയിൽ.

ദേശീയപാത നിർമാണം നടക്കുന്നതിന്റെ മറവിൽ സമീപത്തെ മറ്റിടങ്ങളിലെ കണ്ടൽ പ്രദേശങ്ങളും കൈയേറി മണ്ണിട്ടു നികത്തുന്നതായി പരാതിയുണ്ട്. വികസനത്തിന്റെ പേരിൽ ഹെക്ടർ കണക്കിനു കണ്ടൽവനം  വിട്ടുകൊടുത്ത അധികൃതർ ബാക്കിയുള്ളവ സംരക്ഷിക്കാൻ നടപടിയെടുക്കുന്നില്ലെന്നാണു പരിസ്ഥിതി പ്രവർത്തകരുടെ പരാതി.

മാലിന്യം തള്ളലും

ദേശീയപാത നിർമാണത്തിനിടെ തുരുത്തിയിലെ കണ്ടൽക്കാടുകളിൽ വൻതോതിൽ മാലിന്യം തള്ളിയതിനു നിർമാണ കരാറുകാർക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് പിഴ ചുമത്തി നോട്ടിസ് അയച്ചു. 25,000 രൂപ പിഴയായി നിർമാണ കമ്പനി വിശ്വസമുദ്ര ഗ്രൂപ്പിൽ നിന്ന് ഈടാക്കും.

പ്രദേശം ശുചീകരിക്കുകയും വേണം ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള തദ്ദേശ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞ ആഴ്ച പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. മലിനജലം ഉൾപ്പെടെ ജൈവ–അജൈവ മാലിന്യം വൻതോതിൽ കണ്ടൽക്കാട്ടിൽ തള്ളിയെന്നു കണ്ടെത്തി.

സർക്കാരിനും കണ്ടൽ വേണ്ടേ?

സ്വകാര്യവ്യക്തികൾ വിട്ടുകൊടുക്കാമെന്നു സമ്മതപത്രം നൽകിയിട്ടും ഏറ്റെടുത്തില്ല

പയ്യന്നൂർ ∙ സ്വകാര്യ വ്യക്തികളിൽ നിന്ന് കണ്ടൽ വനം ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. സെന്റിന് 2500 രൂപ തോതിൽ വാങ്ങി സംരക്ഷിക്കുമെന്നായിരുന്നു പ്രഖ്യാപനം. കണ്ണൂർ ജില്ലയിൽനിന്നു മാത്രം 2022ൽ 287 പേർ 217ലധികം ഹെക്ടർ കണ്ടൽ വനം നൽകാമെന്ന് സമ്മത പത്രം നൽകിയിരുന്നു. ധർമടം വില്ലേജിൽ നിന്ന് 16 പേർ 14 ഹെക്ടറിലധികവും ഏഴോം വില്ലേജിൽ നിന്ന് 127 പേർ 94

ഹെക്ടറിലധികവും കുഞ്ഞിമംഗലം വില്ലേജിൽ നിന്ന് 2 പേർ 10 ഹെക്ടറിലധികവും പയ്യന്നൂർ വില്ലേജിൽ നിന്ന് 4 പേർ 11 ഹെക്ടറിലധികവും മൊറാഴ വില്ലേജിൽ നിന്ന് ഒരാൾ 0.74 ഹെക്ടറും ചെറുകുന്ന് വില്ലേജിൽ നിന്ന് 18 പേർ 8 ഹെക്ടറിലധികവും പട്ടുവം വില്ലേജിൽ നിന്ന് 116 പേർ 72 ഹെക്ടറിലധികവും മാട്ടൂൽ, നാറാത്ത്, കണ്ണപുരം വില്ലേജുകളിൽ നിന്നായി ഒരാൾ വീതം 4 ഹെക്ടറിലധികവും കണ്ടൽ വനം നൽകാമെന്ന സമ്മത പത്രം നൽകിയിരുന്നു.

സംസ്ഥാനത്ത് ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 12196.8291ഹെക്ടർ വനഭൂമിയിൽ ഒന്നാംഘട്ടമായി 7693.2257 ഹെക്ടർ വിട്ടു കിട്ടുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. വിട്ടു നൽകുന്ന വനഭൂമിക്ക് പകരം കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നായി 1160 ഹെക്ടർ കണ്ടൽ വനം സ്വകാര്യ വ്യക്തികളിൽ നിന്നും മറ്റും കണ്ടെത്തുമെന്നും അറിയിച്ചിരുന്നു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കണ്ണൂർ കലക്ടറായിരുന്ന ബാലകിരൺ, മിഷൻ മാൻഗ്രോവ് പദ്ധതിയുടെ ഭാഗമായി പുഴ പുറമ്പോക്കിലെ റവന്യു വകുപ്പിന്റെ കീഴിലുള്ള കണ്ടൽക്കാടുകൾ അളന്ന് തിട്ടപ്പെടുത്തി. കണ്ണൂർ ജില്ലയിൽ നിന്ന് 236 ഹെക്ടർ വനം വകുപ്പിന് കൈമാറി റിസർവ് ഫോറസ്റ്റായി പ്രഖ്യാപിച്ചിരുന്നു. കാസർകോട് ജില്ലയിൽ നിന്ന് 50 ഹെക്ടർ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. കോഴിക്കോട് ജില്ലയിൽ 154 ഹെക്ടർ കണ്ടൽക്കാട് കമ്യൂണിറ്റി റിസർവ് ഫോറസ്റ്റായും പ്രഖ്യാപിച്ചിട്ടുണ്ട്.

ആകെ കണ്ടെത്താമെന്ന് പറഞ്ഞിരുന്ന 1600 ഹെക്ടർ കണ്ടൽക്കാടുകളിൽ 444 ഹെക്ടർ മാത്രമാണ് കണ്ടെത്തിയത്. 2016ന് ശേഷം ഈ പ്രവർത്തനങ്ങൾ ഇല്ലാതായി. 2015ൽ തന്നെ സ്വകാര്യ വ്യക്തികളുടെ കയ്യിലുള്ള കണ്ടൽക്കാടുകൾ വിലകൊടുത്തു വാങ്ങാനുള്ള ശ്രമം തുടങ്ങിയെങ്കിലും 2 കോടി രൂപ ഫണ്ട് ഉണ്ടായിട്ടും ആ ശ്രമം തുടങ്ങിയിടത്ത് തന്നെ അവസാനിച്ചു. വനം വകുപ്പിന്റെ ശക്തമായ സമ്മർദത്തിന്റെ ഫലമായി ഇടയ്ക്കിടെ ജീവൻ വയ്ക്കാനുള്ള ശ്രമം, ശക്തമായ ബാഹ്യ സമ്മർദത്തിന്റെ ഫലമായി പലപ്പോഴും കോൾഡ് സ്റ്റോറേജിലേക്ക് അയയ്ക്കേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com