മലയോരത്ത് ചെങ്കണ്ണ് രോഗം പടരുന്നു; കാലാവസ്ഥാ വ്യതിയാനം കാരണമെന്ന് നിഗമനം
Mail This Article
ചെറുപുഴ∙ മലയോരമേഖലയിൽ ചെങ്കണ്ണ് രോഗം പടർന്നു പിടിക്കുന്നു. മുതിർന്നവരിലും കുട്ടികളിലും ഒരുപോലെയാണു രോഗം പടർന്നുപിടിക്കുന്നത്. രോഗം ബാധിച്ചു കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ ആളുകളാണു ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നത്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ രോഗത്തിനു തീവ്രത കൂടുതലാണെന്നു രോഗം പിടിപെട്ടവർ പറയുന്നു. കുട്ടികളിൽ രോഗം പടർന്നു പിടിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കി.കുട്ടികൾക്ക് രോഗബാധ ഉണ്ടായാൽ വീടുകളിലെ മറ്റുള്ളവർക്കും രോഗം പിടിപ്പെടാനുള്ള സാധ്യത ഏറെയാണ്.
രോഗം പിടിപ്പെട്ടു കഴിഞ്ഞാൽ ഭേദമാകാൻ കുറെ ദിവസങ്ങൾ തന്നെ വേണം.രോഗത്തിന്റെ തീവ്രത വർധിച്ചാൽ കൺപോളയുടെ ഉൾഭാഗത്തു പാട രൂപപ്പെടും. കണ്ണുകളിൽ ചുവപ്പ് നിറവും കൺപോളകളിൽ നീരും തടിപ്പും ഉണ്ടാകും.ഇതിനുപുറമെ ചൊറിച്ചിലും വെളിച്ചം തട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത ഉണ്ടാകും.
വിദ്യാർഥികളിൽ രോഗം പടർന്നു പിടിക്കാൻ തുടങ്ങിയതോടെ രക്ഷിതാക്കളും ആധ്യാപകരും കടുത്ത ആശങ്കയിലാണ്. കാലാവസ്ഥ വ്യതിയാനമാണു ചെങ്കണ്ണ് രോഗം പടരാൻ കാരണമെന്നു പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി മലയോരത്തു കനത്ത ചൂടാണു അനുഭവപ്പെടുന്നത്. ഇതും രോഗവ്യാപനത്തിനു ഇടയാക്കിയിട്ടുണ്ട്.
വ്യക്തിശുചിത്വം പാലിക്കുക, രോഗം ബാധിച്ച ആളുകളുമായി അകലം പാലിക്കുക, കൈകൾ സോപ്പും വെള്ളം ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, കഴുകാത്ത കൈകൾ കൊണ്ടു കണ്ണിൽ തൊടുന്നത് ഒഴിവാക്കുക, രോഗം ബാധിച്ച കുട്ടികളെ സ്കൂൾ വിടാതിരിക്കുക എന്നി കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗം പടരുന്നത് തടയാനാകുമെന്നു ആരോഗ്യ പ്രവർത്തകർ പറയുന്നത്.