ചൂടു കൂടി, ചെങ്കണ്ണും; എന്താണ് ചെങ്കണ്ണ്? ലക്ഷണങ്ങൾ ഇവ..

Mail This Article
കണ്ണൂർ∙ കനത്ത ചൂട് നിലനിൽക്കുന്ന ജില്ലയിൽ ചെങ്കണ്ണ് രോഗം വ്യാപകം. രണ്ടാഴ്ചയ്ക്കിടെയാണ് ചെങ്കണ്ണ് ബാധ വ്യാപകമാകാൻ തുടങ്ങിയത്. ഒരാൾക്ക് ചെങ്കണ്ണ് വന്നാൽ വീട്ടിലെ എല്ലാവരിലേക്കും പടരുകയാണ്. കുട്ടികൾക്കും പ്രായമുള്ളവർക്കും ഒരു പോലെ രോഗം ബാധിക്കുന്നുണ്ട്. ചെങ്കണ്ണ് ബാധിച്ച് ചികിത്സ തേടി സർക്കാർ– സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർ ജില്ലയിൽ ദിവസേനയേറുകയാണ്.
ലക്ഷണങ്ങൾ
കണ്ണ് ചുവപ്പ്, അമിത കണ്ണുനീർ, കൺപോളകളിൽ വീക്കം, ചൊറിച്ചിൽ, കണ്ണിന് വേദന, പഴുപ്പ്, രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് തുറക്കാൻ ബുദ്ധിമുട്ട്. ചെങ്കണ്ണ് ബാധിച്ചാൽ സാധാരണ ഗതിയിൽ 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കാം. രോഗം സങ്കീർണമായാൽ 21 ദിവസം വരെയും നീളും.
ശ്രദ്ധിക്കുക
രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനത്തിലൂടെയും രോഗാണു പടരാൻ സാധ്യതയുണ്ട്. ഈ പ്രതലങ്ങളിൽ രോഗമില്ലാത്തയാൾ സ്പർശിച്ചാൽ അതുവഴി രോഗാണുക്കൾ കണ്ണിലെത്തിയേക്കും. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലി ചെയ്യരുത്. രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. ചികിത്സ തേടി വിശ്രമിച്ചാൽ അതിവേഗം ചെങ്കണ്ണ് ഭേദമാകും.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
എന്താണ് ചെങ്കണ്ണ്
ബാക്ടീരിയ, വൈറസ് എന്നിവ മൂലം കണ്ണിൽ ഉണ്ടാകുന്ന രോഗാണു ബാധയാണ് ചെങ്കണ്ണ്. ചിലപ്പോൾ ഗുരുതരമായി നേത്രപടലത്തെ തന്ന ബാധിച്ചേക്കാം എന്നതിനാൽ തുടക്കത്തിൽ തന്നെ ചികിത്സിക്കണം. പകർച്ച വ്യാധിയാണെങ്കിലും അൽപം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ ലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പാടില്ല. വൈറൽ ചെങ്കണ്ണാണ് ഇപ്പോൾ കൂടുതലായും പടരുന്നത്. കുട്ടികളിൽ ഉൾപ്പെടെ ഈ സാഹചര്യം ഉണ്ട്. ചെങ്കണ്ണ് രോഗത്തിനെതിരെ കൃത്യമായ മുൻകരുതലെടുക്കേണ്ടതുണ്ട്. ജാഗ്രത പാലിച്ചാൽ അസുഖം പ്രതിരോധിക്കാനും പെട്ടെന്ന് മാറ്റാനും സാധിക്കും.
(ഡോ.ഒ.ടി.രാജേഷ്, നേത്രരോഗ വിദഗ്ധൻ, തലശ്ശേരി ജനറൽ ആശുപത്രി)