കൊതുക് വളരാൻ സാഹചര്യമൊരുക്കി; സ്ഥാപനത്തിന് 2000 രൂപ പിഴ
Mail This Article
മട്ടന്നൂർ∙ കൊതുക് വളരാൻ സാഹചര്യമൊരുക്കിയ രീതിയിൽ സ്ഥാപനത്തിനു പിറകുവശത്ത് ഉപയോഗ ശൂന്യമായ ടയറുകൾ കൂടിയിട്ടതിന് കീഴല്ലൂർ പഞ്ചായത്തിലെ കുമ്മാനത്തെ മുമ്പ്ര ടയേഴ്സിന് 2000 രൂപ പിഴ ചുമത്താൻ പഞ്ചായത്തിനു ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. സ്ഥാപന ഉടമ നിശ്ചിത സമയത്തിനുള്ളിൽ പരിസരം വൃത്തിയാക്കി റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നടപടികൾ സ്വീകരിക്കും. കീഴല്ലൂർ പഞ്ചായത്തിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ പാലയോട്ടെ ചിക്കൂസ് ബേക്കറിയിൽ നിന്ന് പ്ലാസ്റ്റിക് ക്യാരി ബാഗ്, പേപ്പർ കപ്പ് തുടങ്ങിയ നിരോധിത ഉൽപന്നങ്ങളും പിടിച്ചെടുത്ത് 10000 രൂപ പിഴ ചുമത്തി.
ചാലോട് അടുക്കള ഹോട്ടൽ, ഗ്രീൻ മാർട്ട് സൂപ്പർ മാർക്കറ്റ് എന്നീ സ്ഥാപനങ്ങളിൽ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ അലക്ഷ്യമായി സൂക്ഷിച്ചതായും കണ്ടെത്തി. മേൽ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നടപടി സ്വീകരിക്കാൻ സ്ക്വാഡ് നിർദേശം നൽകി പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ.അജയകുമാർ, ഷെരികുൾ അൻസാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.രജനി എന്നിവർ നേതൃത്വം നൽകി.