സ്റ്റേഷനിൽനിന്ന് ഓട്ടോ കൊണ്ടുപോയത് പൊലീസ് അറിഞ്ഞില്ല; വൈകിട്ടോടെ തിരിച്ചെത്തിച്ചു
Mail This Article
തളിപ്പറമ്പ്∙ ഇൻഷുറൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ലാതെ ഓടുന്നതായി പരാതി ഉയർന്നതിനെത്തുടർന്ന് യൂണിയൻ നേതാക്കൾ പിടികൂടി പൊലീസിൽ ഏൽപിച്ച ഓട്ടോറിക്ഷ ഉടമ മറ്റൊരു താക്കോലുമായെത്തി കൊണ്ടുപോയതായി ആരോപണം. വിവരമറിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ വൈകിട്ടോടെ ഓട്ടോ തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ആരോപണ വിധേയമായ ഓട്ടോറിക്ഷ ഇന്നലെ രാവിലെ മാർക്കറ്റ് റോഡിൽ വച്ച് സിഐടിയു യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ തടഞ്ഞു. 2017 മുതൽ ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവ പുതുക്കാതെയാണത്രെ ഓട്ടോറിക്ഷ ഓടുന്നത്. ഇതിനെക്കുറിച്ച് പൊലീസിലും ആർടിഒയ്ക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നേതാക്കൾ പറയുന്നു.
ഇതെത്തുടർന്നാണ് യൂണിയൻ നേതാക്കൾ ഓട്ടോ തടഞ്ഞത്. തുടർന്ന് ഓട്ടോഡ്രൈവർ സ്ഥലം വിട്ടതായും പറയുന്നു. പിന്നീട് യൂണിയൻ നേതാക്കൾതന്നെ ഓട്ടോ സ്റ്റേഷനിൽ എത്തിച്ച് താക്കോൽ പൊലീസിനു കൈമാറി. എന്നാൽ, അൽപസമയത്തിനു ശേഷം ഉടമ മറ്റൊരു താക്കോലുമായി എത്തി ഓട്ടോറിക്ഷ സ്റ്റേഷനിൽനിന്ന് ഓടിച്ച് പോകുകയായിരുന്നത്രെ. ഓട്ടോറിക്ഷ വീണ്ടും നഗരത്തിൽ കണ്ടതിനെ തുടർന്ന് യൂണിയൻ നേതാക്കൾ ബന്ധപ്പെട്ടപ്പോഴാണ് പൊലീസും വിവരമറിയുന്നത്. പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ തൃശൂരിലാണ് ഉള്ളതെന്ന് ആണത്രെ ഇയാൾ പറഞ്ഞത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഓട്ടോ തിരിച്ചെത്തിക്കുകയായിരുന്നു. കുട്ടിക്ക് അസുഖമായതിനാലാണ് ഓട്ടോ കൊണ്ടുപോയതെന്ന് പറഞ്ഞതായി പൊലീസ് പറയുന്നു.