പെരിങ്ങോം∙തിരക്കേറിയ പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെനിയമിക്കണമെന്ന് ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം അധികൃതരോടാവശ്യപ്പെട്ടു. നൂറുകണക്കിന് രോഗികൾ ചികിതച്സതേടിയെത്തുന്ന ആശുപത്രിയിൽ ഒരു ഡോക്ടരുടെ സേവനം പോലും മുഴുവൻ സമയവും ലഭിക്കുന്നില്ല. ഫാർമസിയിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത നിലയിലാണ്. 10വർഷം മുൻപു താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണും, അനുബന്ധ സൗകര്യങ്ങളും ഒരുക്കിയില്ലെന്ന് പരാതിയുണ്ട്.
ഏഴ് ഡോക്ടർമാരുടെ സേവനം ആവശ്യമുള്ള താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടാകുന്നത് ഒരു ഡോക്ടർ മാത്രം. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം ആശുപത്രി അടച്ചിടുന്നതായും പരാതിയുണ്ട്. പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, കിടത്തി ചികിത്സ പുനരാരംഭിക്കുക, ആശുപത്രി കെട്ടിട നിർമാണം ഉടൻ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി. നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.