ADVERTISEMENT

പരിയാരം∙ജനങ്ങളെ ആശങ്കയിലാക്കിയ പരിയാരം കവർച്ച സംഘത്തിലെ പ്രതിയെ പിടികൂടിയത് പരിയാരം പൊലീസ് സ്ക്വാഡിന്റെ കഠിന പ്രയത്നത്തിനൊടുവിൽ.  തുടർച്ചയായി പരിയാരം പ്രദേശത്ത് വീട്ടിൽ കയറി സ്വർണവും പണവും മോഷ്ടിക്കുന്ന സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു.  കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 5 വൻ കവർച്ച സംഭവമുണ്ടായി. തുടർന്ന് ജില്ലാ റൂറൽ പൊലീസ് മേധാവി എം,ഹേമലത പരിയാരം കവർച്ച അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ചുവന്ന കാർ തുമ്പ്
പരിയാരം ചുടല ചിതപ്പിലെ പൊയിൽ റോഡിലൂടെ കടന്നു പോയ വാഹനങ്ങൾ സമീപത്തെ 5 കിലോ മീറ്റർ പരിധിയിലെ ആയിരത്തോളം സിസിടിവി ക്യാമറ പരിശോധിച്ചു. ഇതിൽ സംശയം തോന്നിയ 10 വാഹനത്തിൽ നിന്നുമാണ് കവർച്ച സംഘം എത്തിയ ചുവന്ന കാർ അന്വേഷണ സംഘം കണ്ടെത്തിയത്.

വന്ന വഴിയും പോയ വഴിയും 
കോയമ്പത്തൂർ നിന്നും വ്യാജ നമ്പറിൽ പാലക്കാട് വഴിയാണ് മോഷണ സംഘം കണ്ണൂരിൽ എത്തിയത്. കവർച്ച സംഘം പാലക്കാട്ട് വച്ച് രാത്രി നിർത്തിയിട്ട വാഹനത്തിൽ നിന്നും ഡീസൽ മോഷ്ടിച്ചും എത്തിയത്. ബീയറും വാഹനത്തിലുണ്ടായിരുന്നു. പരിയാരത്ത് രാത്രി കവർച്ച നടത്തി മോഷണ സംഘം മടങ്ങിയത് കാസർകോട് മടിക്കേരി വഴിയാണ് കോയമ്പത്തൂരിലേക്ക് മടങ്ങിയത്.

സംഘത്തിൽ 25 പേർ
തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കവർച്ച നടത്തുന്ന ഈ സംഘത്തിൽ 25 അംഗങ്ങളുണ്ട്. കോയമ്പത്തൂർ ആസ്ഥാനമാക്കി സുള്ള്യൻ സുരേഷ് എന്ന പേരിൽ അറിയപ്പെടുന്നയാളാണ് കവർച്ച സംഘത്തെ നയിക്കുന്നത്. ഓരോ സ്ഥലത്തും കവർച്ച നടത്താൻ 5 അംഗ സംഘത്തെയാണ് സുരേഷ് നിയോഗിക്കുന്നത്.

മുഹൂർത്തം നോക്കി കവർച്ച
കോയമ്പത്തൂരിൽ നിന്നു കവർച്ച നടത്താൻ തീരുമാനിച്ച സ്ഥലത്തേക്ക് പുറപ്പെടുന്നതും കവർച്ച നടത്തുന്ന സമയവും നല്ല സമയം നോക്കിയാണ് ഈ സംഘം കവർച്ച നടത്തുന്നത്. ജോതിഷ്യം പഠിച്ചവരും ഈ സംഘത്തിലുണ്ട്. കവർച്ച സംഘം ആരാധനാലയത്തിൽ നേർച്ചയും നൽകാറുണ്ട്.

കവർച്ച വീട് നോട്ടമിട്ട്
കവർച്ച സംഘത്തിന്റെ ലീഡർ സുരേഷ് കവർച്ച നടത്തുന്നതിന്റെ മാസങ്ങൾക്ക് മുൻപ് ഓരോ പ്രദേശവും സന്ദർശിച്ചു വീട് കണ്ടെത്തും. പിന്നീട് സംഘത്തിൽ 4 പേരെയും കൂട്ടി വാഹനത്തിൽ എത്തി കവർച്ച നടത്തി കോയമ്പത്തൂരിലേക്ക് ഉടൻ പോകും.

സ്വാമി വേഷത്തി‍ൽ പൊലീസ്
പരിയാരം സ്ക്വാഡ് ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് വിവരം ലഭിച്ചതിനാൽ കവർച്ച സംഘത്തെ പിടികൂടാൻ കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലായി 4 ദിവസമായി ആയിരം കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചു. ഉൾ പ്രദേശത്ത് അന്വേഷണത്തിനു എത്തുമ്പോൾ നാട്ടുകാരുടെ സഹകരണത്തിനു സ്വാമി വേഷമാണ് പൊലീസ് ധരിച്ചത്. അതിനാൽ ഭക്തിയോടെ പെരുമാറുകയും സഹകരണവും പൊലീസ,ിനു ലഭിച്ചു. കഴിഞ്ഞ രാത്രിയാണ് കോയമ്പത്തൂർ സുളു വച്ച് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പ്രതി സഞ്ജീവ് കുമാറിനെ പരിയാരം പൊലീസ് സ്ക്വാഡ് പിടികൂടിയത്. 

സിം ഔട്ട്
കവർച്ച നടത്തുന്ന സംഘത്തിലുള്ളവർ മൊബൈലിൽ‌ സിം ഉപയോഗിക്കുകയില്ല. പകരം മോ‍ഡത്തിന്റെ സഹായത്തോടെ നെറ്റ് കോളിലൂടെയാണ് ആശയ വിനിമയം നടത്തുന്നത്. ഈ കവർച്ച സംഘം വടകരയും കാസർകോടും വച്ച് നെറ്റ് കോൾ വിളിച്ചത് അന്വേഷണ സംഘം കണ്ടെത്തിയതും പ്രതികളെ കണ്ടെത്താൻ സഹായിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com