ADVERTISEMENT

ഇരിട്ടി∙ നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ചെടിക്കുളം കൊട്ടാരം നിവാസികൾക്ക് ലഭിച്ചത് ‘ഉപാധി’ പട്ടയം. ലക്ഷം വീട് സാഹചര്യങ്ങളിലും ആറളം ഫാം പുനരധിവാസ സമയത്തും നൽകിയ മാതൃകയിൽ കടുത്ത ഉപാധികൾ നിഷ്കർഷിച്ചിട്ടുള്ള പട്ടയം ആണ് കൊട്ടാരത്തെ 33 കുടുംബങ്ങൾക്ക് അനുവദിച്ചത്. ഇതനുസരിച്ചു സ്വന്തം മക്കൾക്കു അവകാശം കൈമാറുന്നതിനായി ഭൂമി എഴുതി നൽകണമെങ്കിൽ പോലും 20 വർഷം കഴിയണം. സെപ്റ്റംബർ 9 ന് ആറളം വില്ലേജ് ഓഫിസ് സ്മാർട്ട് കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് റവന്യു അധികൃതർ പട്ടയമേള സംഘടിപ്പിച്ചു മന്ത്രി കെ.രാജനെ കൊണ്ടാണ് ഇവിടത്തെ 33 കുടുംബങ്ങൾക്ക് പട്ടയം നൽകിയത്. ചടങ്ങിൽ നൽകിയത് പട്ടയം അനുവദിച്ചുള്ള രേഖയാണ്. ഫോട്ടോ പതിച്ചുള്ള പട്ടയം താലൂക്ക് ഓഫിസിൽ നിന്നു പിന്നീടാണ് നൽകേണ്ടത്.

ഈ രേഖ പിന്നീടു കൈവശം കിട്ടിയവർ വിശദമായി പരിശോധിച്ചപ്പോഴാണ് വഞ്ചിതരായ വിവരം മനസ്സിലാക്കുന്നത്. ഇതേത്തുടർന്ന് കുടുംബങ്ങൾ പട്ടയം ഏറ്റുവാങ്ങിയിട്ടില്ല. 7 ഇ നിയമ പ്രകാരം ഉപാധിരഹിത പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകി കൂത്തുപറമ്പ് ലാൻഡ് ട്രൈബ്യൂണലിൽ ഏഴും ഇരിട്ടി ലാൻഡ് ട്രൈബ്യൂണലിൽ മൂന്നും വിചാരണകൾ പൂർത്തിയാക്കി കാത്തിരിക്കുന്നതിനിടെ ആണു പട്ടയ മേള നടത്തിയത്. ഈ നടപടി ക്രമങ്ങളുടെ തുടർച്ചയായി ഉപാധിരഹിത പട്ടയം ആയിരിക്കുമെന്നാണ് പ്രദേശവാസികളും ജനപ്രതിനിധികളും കരുതിയിരുന്നതും. 

നിലവിൽ അനുവദിച്ച പട്ടയ പ്രകാരം ചികിത്സാ ആവശ്യം ഉൾപ്പെടെ ഉള്ള അടിയന്തര ഘട്ടത്തിൽ വിൽപന നടത്താനോ, ബാങ്ക് വായ്പ എടുക്കാനോ ഉൾപ്പെടെ സാധിക്കില്ലെന്ന് കർഷകർ പറഞ്ഞു. വഞ്ചിതരാക്കപ്പെട്ടതിന്റെ കടുത്ത അമർഷത്തിലാണു ഭൂവുടമകൾ. ചെടിക്കുളത്ത് നടന്ന പ്രതിഷേധ സദസ്സ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കർമ സമിതി കൺവീനർ ജോഷി പാലമറ്റം അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷ ഷിജി നടുപ്പറമ്പിൽ, ആറളം പഞ്ചായത്ത് അംഗം ജെസ്സി റജി ഉമ്മിക്കുഴി, ബിനു പന്നിക്കോട്ടിൽ, ഷാജി വെള്ളരിങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. ഉപാധി രഹിത പട്ടയം അനുവദിക്കുന്നതു വരെ നിയമ – സമര പോരാട്ടം നടത്താൻ തീരുമാനിച്ചു.

4 പതിറ്റാണ്ടായികൈവശം ഉള്ള സ്ഥലം

ആറളം പഞ്ചായത്തിലെ ചെടിക്കുളം കൊട്ടാരം പ്രദേശത്തെ 47 കുടുംബങ്ങളാണ് തങ്ങളുടേതല്ലാത്ത കാരണത്താൽ പട്ടയം ലഭിക്കാത്ത ദുരിതത്തിൽ ആയത്. ഈ 47 കുടുംബങ്ങളുടെ 52 ആധാരങ്ങളിൽ ആയുള്ള സ്ഥലം 7 വർഷം മുൻപ് മിച്ചഭൂമി ആണെന്നു ചില റവന്യു അധികൃതർ നടത്തിയ ‘കണ്ടെത്തൽ’ ആണു പ്രതിസന്ധി ഉണ്ടാക്കിയത്. സ്ഥലം വില കൊടുത്തു വാങ്ങി 40 വർഷത്തിൽ അധികമായി വീടു വച്ചും കൃഷി ചെയ്തും ജീവിക്കുന്നവരാണു ഈ കുടുംബങ്ങൾ. കുന്നത്ത് ചിറയിൽ അബ്ദുൽ റഹ്മാനിൽ നിന്നു ഏറ്റെടുക്കാൻ ഉത്തരവായ ആറളം വില്ലേജിലെ സർവേ നമ്പർ 196, 208, 209 എന്നിവയിൽ പെട്ട 10.91 ഏക്കർ മിച്ചഭൂമി സ്ഥലം ആണു ഇത്രയും കർഷകരുടെ കൈവശം ഉള്ളതെന്നു ആയിരുന്നു വിവാദ കണ്ടെത്തൽ.

ഇതോടെ 2015 മുതൽ നികുതി സ്വീകരിക്കാതെയായി. കർഷകർ ബന്ധപ്പെട്ടവർക്കു നിവേദനങ്ങൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി അളന്നു തിരിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ തടഞ്ഞു. 

 കൈവശക്കാരുടെ അവകാശം ന്യായമാണെന്നു കണ്ടെത്തിയതോടെ റവന്യു വകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ കർഷകരെ വിളിച്ചു 10 തവണ ഹിയറിങ് നടത്തി. കൈവശ രേഖകളുടെ പരിശോധനയും സർവേയും നടത്തി. മിച്ചഭൂമിയാണെന്ന് അറിയാതെ പണം കൊടുത്ത് സ്ഥലം വാങ്ങി വഞ്ചിക്കപ്പെട്ട കുടുംബങ്ങൾ സ്വന്തം ഭൂമിയിൽ കയ്യേറ്റക്കാരെ പോലെയാണു ഇപ്പോൾ കഴിയുന്നത്.

5 സെന്റ് മുതൽ 1 ഏക്കർ വരെ

പ്രദേശത്തെ അബ്ദുൽ റഹ്മാന്റെ ഉടമസ്ഥതയിലുള്ള 55 ഏക്കർ ഭൂമിയിൽ ഉൾപ്പെട്ട മിച്ച ഭൂമി സംബന്ധിച്ചു ഹൈക്കോടതിയിൽ വർഷങ്ങളായി നിയമ പോരാട്ടം നടന്നിരുന്നു. 2010 - ൽ കോടതി ഉത്തരവും ഉണ്ടായി. ഇതോടെയാണു പ്രദേശത്ത് 10.91 ഏക്കർ മിച്ചഭൂമിയുണ്ടെന്നു കണ്ടെത്തിയത്.തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. റവന്യു സംഘം പ്രദേശത്ത് നിരവധി തവണ പരിശോധന നടത്തിയെങ്കിലും 3 സർവേ നമ്പറിലും ആയി നിർദേശിക്കപ്പെട്ട സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് നൽകിയിരുന്നത്.

മിച്ചഭൂമിയാണെന്ന് അറിയാതെ ഭൂമി വില കൊടുത്തു വാങ്ങി വഞ്ചിക്കപ്പെട്ടവരെ സഹായിക്കാൻ ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതി അനുസരിച്ച് അനുകൂല തീരുമാനം ഉണ്ടാക്കാനാണു വിചാരണയും രേഖ പരിശോധനയും സർവേയും നടത്തിയത്. പിന്നീട് എന്തു അട്ടിമറിയാണ് സംഭവിച്ചതെന്നാണ് പ്രദേശവാസികൾക്ക് മനസ്സിലാകാത്തത്. 5 സെന്റ് മുതൽ 1 ഏക്കർ വരെയുള്ള ഭൂമിയാണ് 47 കുടുംബങ്ങളുടെ കൈവശം ഉള്ളത്. 7 ഇ നിയമപ്രകാരം 4 സെന്റ് മുതൽ 4 ഏക്കർ വരെ കൈവശം ഉള്ള കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകാവുന്നാണ്.

‘ഇങ്ങനെപട്ടയം ലഭിച്ചിട്ട് എന്തുകാര്യം? ’

കൊട്ടാരത്തെ വെള്ളരിങ്ങാട്ട് ഷാജിയും ഭാര്യ ഏലിയാമ്മയും 33 വർഷം മുൻപ് ഭൂമി വിലകൊടുത്തു വാങ്ങി താമസിക്കുന്നതാണ്. വീട് പണിതു. കൃഷി വിളകളും നട്ടുപിടിപ്പിച്ചു.  തങ്ങളുടെ ഭൂമി അവകാശികൾക്ക് പോലും കൈമാറാൻ പറ്റാത്ത പട്ടയം ലഭിച്ചതു കൊണ്ട് എന്തു കാര്യമാണെന്നാണ് ഈ ദമ്പതികൾ ചോദിക്കുന്നത്. പട്ടയം അനുവദിച്ചുള്ള രേഖ കിട്ടിയ മറ്റു 32 കുടുംബങ്ങൾക്കും പട്ടയം ലഭിക്കാനുള്ള  14 കുടുംബങ്ങൾക്കും ചോദിക്കാനുള്ളത് ഇതുതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com