ഭീതിവിതച്ച് കാട്ടാന
Mail This Article
അടയ്ക്കാത്തോട് ∙ ആനമതിൽ ചാടിക്കടക്കുന്നതിൽ വിദഗ്ധനായ കാട്ടാന ഇന്നലെ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് മേഖലയിൽ ഭീതി വിതച്ചു. മുട്ടുമാറ്റി മുതൽ വാളുമുക്ക് വരെയുള്ള പ്രദേശങ്ങളിലെത്തിയ കാട്ടാന രണ്ടു വീടുകൾക്കു നേരേ ആക്രമണത്തിനും മുതിർന്നു. കാവുങ്കൽ ഷാജിയുടെ വീടിനു മുന്നിൽ കെട്ടിയിരുന്ന ഷീറ്റ് നശിപ്പിച്ച കാട്ടാന നാസർ ഹൗസിൽ റഹിമിന്റെ മതിലും വീടിനോടു ചേർന്നുള്ള ഷെഡും നശിപ്പിച്ചു. പുലർച്ചെ മൂന്നു മണിക്ക് ശേഷമാണ് ആന കൃഷിയിടത്തിലേക്ക് ഇറങ്ങിയതെന്നാണു വനം വകുപ്പ് പറയുന്നത്.
∙ പതിവായി മതിൽ ചാടാൻ സൗകര്യമുള്ള കോച്ചിക്കുളത്തു വച്ചാണു കാട്ടാന കൃഷിയിടത്തിലേക്കു പ്രവേശിച്ചത്. ആറളം വന്യജീവി സങ്കേതത്തിന്റെ അതിരിലുള്ള ചീങ്കണ്ണിപ്പുഴ കടന്നാണു മതിലിന് അടുത്തെത്തിയത്. മതിലിനോടു ചേർന്നുള്ള മരത്തിന്റെ കുറ്റിയിൽ ചവിട്ടി നിന്നു മതിലിലേക്കു മുൻ കാൽ ഉയർത്തിയാണ് ആന നാട്ടിലേക്കിറങ്ങിയത്. മതിലിന്റെ മുകളിലൂടെയുള്ള വളയംചാൽ റോഡിലേക്കു പ്രവേശിച്ച കാട്ടാന പിന്നീട് പുഴയോടു ചേർന്നുള്ള കൃഷിയിടങ്ങളിലൂടെ കിഴക്കോട്ട് നടന്നു മുട്ടുമാറ്റിയിലും വാളുമുക്കിലും എത്തുകയായിരുന്നു.
നാലരയോടെ വാളുമുക്ക് പ്രദേശത്തു കാട്ടാനയെത്തിയതായി നാട്ടുകാർ പറയുന്നു. എന്നാൽ കൃഷി നാശം കാര്യമായി ഉണ്ടായിട്ടില്ല.∙ രാവിലെ ആറരയോടെയാണു വാളുമുക്ക് കോളനിയിലേക്കുള്ള റോഡിലേക്കു കാട്ടാനയെത്തിയത്. അപ്പോഴാണു ജനങ്ങൾ കാട്ടാനയെ കാണുന്നത്. ആളുകൾ ബഹളം വച്ചപ്പോൾ ഇടതിങ്ങി വീടുകളുള്ള റോഡിലൂടെ ആന കുതിച്ചോടി. ഇതിനിടയിലാണു വീടുകൾക്കു നേരെ തിരിഞ്ഞത്. ഒരു തവണ മതിലിന്റെ ഭാഗത്തേക്കോടിയ ആന വീണ്ടും തിരിച്ചെത്തിയതു ഭീതി പരത്തി.
∙ വാളുമുക്ക് കോളനിയിൽ ഉള്ളവരും നാട്ടുകാരും ബഹളം കൂട്ടിയതോടെ പുഴയോരത്തേക്ക് ഓടിയ കാട്ടാന മതിലിനോട് ചേർന്ന് നിന്ന ഒരു മരം കുത്തി മറിച്ചിട്ട ശേഷം അതിൽ മുൻകാൽ ചവിട്ടി ഉയർന്ന് മതിലിന് കടന്ന് പോകുകയും ചെയ്തു. ഈ ആന ഇതിന് മുൻപ് ഇതിന് സമാനമായ രീതിയിൽ കൃഷിയിടത്തിലേക്ക് വന്നിരുന്നു.