ADVERTISEMENT

തളിപ്പറമ്പ് ∙ കണ്ണൂരിലെ ജനങ്ങൾ സ്നേഹത്തോടെ മേഴ്സി മാഡം എന്ന് വിളിക്കുന്ന ആർഡിഒ ഇ.പി.മേഴ്സി ഔദ്യോഗിക ജീവിത്തിൽ നിന്നു പടിയിറങ്ങി. മേയ് 31നാണു വിരമിക്കുന്നതെങ്കിലും ഇന്നു മുതൽ തളിപ്പറമ്പ് ആർഡിഒ ഇ.പി.മേഴ്സി അവധിയിൽ പ്രവേശിക്കുകയാണ്. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകൾ അധികാര പരിധിയിലുള്ള ആർഡിഒ ആയി 2021 ജൂലൈ 14നു ചുമതലയേറ്റ ശേഷം ഇ.പി.മേഴ്സിയുടെ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലെ ഓഫിസിലേക്ക് ആർക്കും എപ്പോൾ വേണമെങ്കിലും പരാതികളുമായി കയറി ചെല്ലാമായിരുന്നു. മിക്കവാറും എല്ലാ പരാതികൾക്കും പരിഹാരവും കണ്ടെത്തിയിരുന്നു. 

2019 ഏപ്രിൽ മാസത്തിൽ തളിപ്പറമ്പ് റവന്യു ഡിവിഷനൽ ഓഫിസ് ആരംഭിച്ചതിനു ശേഷം 2 വർഷത്തിനുള്ളിൽ 10 ആർഡിഒമാരാണു തളിപ്പറമ്പിലെത്തിയത്. 11–ാമതായി എത്തിയ മാനന്തവാടി സ്വദേശി ഇ.പി.മേഴ്സി രണ്ടര വർഷത്തെ സർവീസിനുള്ളിൽ തളിപ്പറമ്പിന്റെ പ്രിയങ്കരിയായി. കാലിക്കടവ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള ഒട്ടേറെപ്പേരാണു ദിവസവും വിവിധ പരാതികളുമായി തളിപ്പറമ്പിൽ എത്തിയിരുന്നത്. വർഷങ്ങളോളം കോടതികൾ കയറിയിറങ്ങിയ  2 ആരാധനാലയങ്ങൾ തമ്മിലുള്ള തർക്കവും ഇ.പി.മേഴ്സി പരിഹരിച്ചു.

1971ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തി‍ൽ വീരമൃത്യു വരിച്ച സഹോദരൻ ഇ.പി.വർഗീസിന്റെ ആശ്രിത നിയമനമായി 1998 ഏപ്രിൽ 29നു വയനാട് ജില്ലയിൽ എൽഡി ക്ലർക്കായാണ് ഇ.പി.മേഴ്സി സർവീസിൽ പ്രവേശിച്ചത്. പിന്നീട് വയനാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി വില്ലേജ് ഓഫിസർ, തഹസിൽദാർ, ഹുസുർ ശിരസ്തദാർ, ഡെപ്യുട്ടി കലക്ടർ, കണ്ണൂർ എഡിഎം എന്നീ തസ്തികളിൽ ജോലി ചെയ്ത ശേഷമാണു തളിപ്പറമ്പിൽ ആർഡിഒയായി ചുമതലയേറ്റത്. നിർമാണത്തിനു ശേഷം 11 വർഷമായി ശോചനീയാവസ്ഥയിലായിരുന്ന തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പെയിന്റ് ചെയ്തു മനോഹരമാക്കിയതും എല്ലാവർഷവും ജീവനക്കാരുടെ നേതൃത്വത്തിൽ ടെറസ്സിൽ പച്ചക്കറിക്കൃഷി നടത്തിയതും ശ്രദ്ധേയമായിരുന്നു. 

പ്രളയകാലത്തും കോവിഡ് കാലത്തും രാപകലില്ലാതെ ദുരന്തമേഖലകളിൽ നേരിട്ടെത്തുന്ന ഇ.പി.മേഴ്സി മറ്റുദ്യോഗസ്ഥർക്കും ആവേശമായിരുന്നു. പേരിനു മാത്രം നടത്തിയിരുന്ന താലൂക്ക് വികസന സമിതി യോഗങ്ങളിൽ മുടങ്ങാതെ പങ്കെടുത്തു നടപടികൾ കർശനമാക്കിയതും മേഴ്സിയുടെ ഇടപെടലുകളായിരുന്നു. ഇന്നലെ ജീവനക്കാരെ നേരിട്ടു കണ്ടാണ് ഇ.പി.മേഴ്സി ഓഫിസിൽ നിന്ന് ഇറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com