ADVERTISEMENT

പറശ്ശിനിക്കടവ് ∙ മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന ഉത്സവത്തിനു തുടക്കമായി. ക്ഷേത്രാങ്കണത്തിൽ മാടമന ഇല്ലത്ത് നാരായൺ തമ്പ്രാക്കൾ കൊടിയേറ്റ് നടത്തി. ഇന്നലെ രാവിലെ 9.25 ഓടെ നടന്ന കൊടിയേറ്റ് ദർശിക്കുവാൻ നാടിന്റെ നാനാഭാഗത്തു നിന്നു നൂറുകണക്കിനു ഭക്തജനങ്ങൾ പറശ്ശിനി മടപ്പുരയിൽ എത്തിയിരുന്നു. പി.എം.സതീശൻ മടയൻ ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു. കൊടിയേറ്റിനു ശേഷം ക്ഷേത്രത്തിൽ മുത്തപ്പ ദർശനത്തിനും ഏറെ തിരക്ക് അനുഭവപ്പെട്ടു.

ഉച്ചയോടെ മടപ്പുര തറവാട്ടിലെ മുതിർന്ന വനിതാ അംഗം വ്രതശുദ്ധിയോടെ തയാറാക്കിയ നിവേദ്യങ്ങൾ മുത്തപ്പനു സമർപ്പിച്ചു. 2നു മലയിറക്കൽ കർമത്തിനു ശേഷം വിവിധ കാഴ്ചവരവുകൾക്കു തുടക്കമായി. പൂർവിക ആചാര പ്രകാരം തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവാണ് ആദ്യം മടപ്പുരയിൽ പ്രവേശിച്ചത്. ആയോധന കലാഭ്യാസങ്ങളോടെയുള്ള കാഴ്ചവരവിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണു മടപ്പുരയിൽ സ്വീകരിച്ചത്.

തുടർന്ന് കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള 15 ഓളം കാഴ്ചവരവുകളും മുത്തപ്പസന്നിധിയിൽ എത്തിച്ചേർന്നു. സന്ധ്യയ്ക്കു വെള്ളാട്ടവും രാത്രിയിൽ കലശം എഴുന്നള്ളത്തും നടന്നു. ഇന്നു പുലർച്ചെ 5.30നു തിരുവപ്പന ആരംഭിക്കും. 10നു വിവിധ ദേശങ്ങളിൽ നിന്നുവന്ന കാഴ്ചവരവുകാരെ മുത്തപ്പൻ അനുഗ്രഹിച്ചു യാത്രയാക്കും. 6ന് ഉത്സവം സമാപിക്കും. 5നും 6നും രാത്രിയിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗത്തിന്റെ കഥകളിയും അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com