ആവശ്യത്തിന് പൊലീസില്ല, തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഗതാഗതക്കുരുക്ക്
Mail This Article
തളിപ്പറമ്പ്∙ ആവശ്യത്തിന് പൊലീസ് ഇല്ലാത്തത് തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നു. പലപ്പോഴും ഒന്നോ രണ്ട് പേർ മാത്രമാണ് 700 ഓളം ബസുകൾ എത്തുന്ന തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണത്തിനായി ഉണ്ടാവുന്നത്. പൊതുവേ വലുപ്പം കുറഞ്ഞ് ബസ് സ്റ്റാൻഡിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി ബസുകൾ ഒന്നിച്ച് എത്തുന്നതോടെ ബസുകൾക്ക് അകത്തേക്കും പുറത്തേക്കും പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
സ്റ്റാൻഡിനുള്ളിൽ ബസുകൾ തലങ്ങും വിലങ്ങുമായി നിർത്തിയിടുന്നത് യാത്രക്കാർക്കും ഭീഷണിയാകുന്നു. ഒട്ടേറെ തവണ ഇവിടെ ബസിടിച്ച് യാത്രക്കാർക്ക് ഗുരുതരമായ പരുക്കുകൾ പറ്റിയിട്ടുണ്ട്. ട്രാഫിക് രംഗത്ത് ആവശ്യത്തിന് പൊലീസ് ഇല്ലാത്തതിനാൽ സ്റ്റാൻഡിനുള്ളിലെ ഗതാഗത നിയന്ത്രണം കൃത്യമായി നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് പൊലീസും പറയുന്നത്.
ദേശീയ പാത നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ വൈകിയോടി എത്തുന്ന ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കുടുങ്ങിയാൽ വീണ്ടും വൈകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ ദീർഘദൂര ബസുകൾ ദേശീയപാതയിൽ നിർത്തി ആളുകളെ ഇറക്കി യാത്ര തുടരേണ്ട അവസ്ഥയിലാണ് ഇത് ദേശീയ പാതയിലും ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്.