ADVERTISEMENT

കണ്ണൂർ∙ നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ 576 എണ്ണം തീർപ്പു കൽപിക്കാൻ കോർപറേഷനു കൈമാറി. കോർപറേഷന്റെ പരിഗണനയിൽ വരാത്ത പരാതികളും ഇതിൽ ഉൾപ്പെട്ടതിനാൽ 67 പരാതികൾ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭിക്കാനുള്ള 13 അപേക്ഷകളടക്കം കോർപറേഷനിലേക്കാണ് അയച്ചത്. കോർപറേഷനുമായി ബന്ധമില്ലാത്തതും പരിഹരിക്കാൻ കോർപറേഷന് അധികാരമില്ലാത്തതുമായ പരാതികളാണ് ഏറെയുമെന്ന് മേയർ ടി.ഒ.മോഹനൻ പറയുന്നു.  

അഗ്നിശമനസേനയിൽ നിന്ന്  വിരമിച്ച ശേഷം ആനുകൂല്യം കിട്ടിയില്ലെന്ന പരാതിയും എഫ്എം റേഡിയോ സ്റ്റേഷനിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട പരാതികളും പരിഹാരത്തിനായി കോർപറേഷനാണു  കൈമാറിയിരിക്കുന്നത്. ഈ പരാതികളിലൊന്നിലും തീരുമാനമെടുക്കാനോ പരിഹാരം കാണാനോ കോർപറേഷന് അധികാരമില്ലെന്നിരിക്കേയാണ് നടപടി. 

കോർപറേഷനിൽ ഉൾപ്പെടുന്ന കണ്ണൂർ – അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പരാതികളിൽ പരിഹാരം കാണാനാണു കഴിഞ്ഞ ദിവസം ഓൺലൈൻ മുഖേന കോർപറേഷനിലേക്കു നൽകിയത്. പരാതികളിൽ തീർപ്പ് കൽപിക്കാൻ കലക്ടറേറ്റിൽ നിന്നാണ് അതതു വകുപ്പുകൾക്ക് അയയ്ക്കുന്നത്. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫിസിന് കൈമാറിയിരുന്നു. ഇതിൽ 576 പരാതികളാണ് കോർപറേഷനിൽ എത്തിയിരിക്കുന്നത്. 

എളുപ്പത്തിൽ പരിഹരിക്കാവുന്ന പരാതികളിൽ രണ്ടാഴ്ചയ്ക്കകവും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി 4 ആഴ്ചയ്ക്കകവും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കണമെന്നാണു നിർദേശം. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ടവ 45 ദിവസത്തിനകം തീർപ്പാക്കുമെന്നാണു പ്രഖ്യാപനം.

പരിഹാരമായത് 256 പരാതികൾക്കുമാത്രം

നവകേരള സദസ്സിൽ ജില്ലയിൽ ലഭിച്ച 28,801 പരാതികളിൽ ആദ്യഘട്ടത്തിൽ 256 പരാതികൾക്കു പരിഹാരം. പ്രാദേശിക തലത്തിൽ പരാതികൾ പരിഹരിക്കേണ്ടതിന് അനുവദിച്ച 2 ആഴ്ച സമയ പരിധി ഇന്നലെ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഇന്നലെ മാത്രം വിവിധ വകുപ്പുകളിലായി 123 പരാതികളിൽ തീർപ്പുണ്ടാക്കി. കഴിഞ്ഞ ദിവസം വരെ 133 പരാതികളിലാണ് പരിഹാരം കണ്ടിരുന്നത്.  

പരിഹാരമായപരാതികൾ
∙ തൊഴിൽ വകുപ്പ് – 42 
∙ ആരോഗ്യ വകുപ്പ് (ഡിഎംഒ) – 29 (702 പരാതികൾ)
∙ മൈനർ ഇറിഗേഷൻ, ഇൻഫർമേഷൻ ഓഫിസ്, പൊതുമരാമത്ത് എന്നിവയിൽ – 75
∙ സിവിൽ സപ്ലൈസ് – 8

ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് തദ്ദേശ  സ്ഥാപന വകുപ്പുമായി ബന്ധപ്പെട്ടാണ്. 7009 പരാതികൾ. ഇവ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. റവന്യു– 5915, സഹകരണ ജോയിന്റ് റജിസ്ട്രാർ–2117, വിദ്യാഭ്യാസം 1301, സിവിൽ സപ്ലൈസ് 1265 എന്നിങ്ങനെയും പരാതി ലഭിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ടു 1632 പരാതികളും ലഭിച്ചു.  പരാതികളിൽ തുടർ നടപടി കൈക്കൊള്ളുന്ന നടപടി കലക്ടറേറ്റിൽ പുരോഗമിക്കുകയാണ്. 

നവകേരള സദസ്സിൽ ലഭിച്ച പരാതികൾ എങ്ങനെയും ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം. പരാതികൾ കോർപറേഷനു കൈമാറിയെന്നും ഇനി തുടർ നടപടി സ്വീകരിക്കേണ്ടത് കോർപറേഷനാണെന്നും ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുകയും കോർപറേഷനുമായി ബന്ധമില്ലാത്ത പരാതികൾ കോർപറേഷന്റെ തലയിൽ കെട്ടിവയ്ക്കുകയുമാണ്.  പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് കോർപറേഷന്റെ കഴിവു കേടാണെന്നു ചിത്രീകരിക്കാനാണ് സർക്കാർ ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com