ADVERTISEMENT

കരിവെള്ളൂർ∙ജന്മിനാടുവാഴിത്വത്തിനെതിരെ കർഷക പോരാട്ടം നടത്തി ചരിത്രത്തിലിടം നേടിയ കരിവെള്ളൂർ സമരത്തിന്റെ 77 ാം വാർഷികം ഇന്നു നടക്കും. കുണിയനിലെ രക്തസാക്ഷി സ്മാരകം കർഷക പോരാട്ടം പ്രമേയമാക്കിയ ചുമർച്ചിത്രത്തോടെ നവീകരിച്ചു. സന്ദർശകർക്കുള്ള ഇരിപ്പിടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായി. ജന്മിമാർ കർഷകരിൽ നിന്ന് നികുതി പിരിക്കുകയും നെല്ല് പൂഴ്ത്തിവെയ്ക്കുകയും ചെയ്തു. ചിറക്കൽ തമ്പുരാൻ എംഎസ്പിയുടെയും ഗുണ്ടകളുടെയും സഹായത്തോടെ കരിവെള്ളൂരിൽനിന്നു നെല്ല് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു. 

  നെല്ല് കടത്തുന്നത് തടയാൻ എ.വി.കുഞ്ഞമ്പു, കെ.കൃഷ്ണൻ, പി.കുഞ്ഞിരാമൻ, കണിച്ചുവീട്ടിൽ കൃഷ്ണൻ നായർ, കെ.വി.സദാനന്ദപൈ, കോളിയാടൻ നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ ജനാവലി കുണിയൻ പുഴയോരത്ത് എത്തി. പൊലീസും ജനങ്ങളും ഏറ്റുമുട്ടി. കരിവെള്ളൂരിനെ ചുവപ്പിച്ച് 1946 ഡിസംബർ 20 ന് നടന്ന വെടിവയ്പ്പിൽ കീനേരി കുഞ്ഞമ്പു, തിടിൽ കണ്ണൻ എന്നീ സമര സേനാനികൾക്ക്‌ ജീവൻ നഷ്ടപ്പെട്ടു. നിരവധി പുരുഷന്മാർ അറസ്റ്റ് ചെയ്യപ്പെടുകയും ഒളിവിൽ പോവുകയും ചെയ്തപ്പോൾ നടന്ന പൊലീസ് ഭീകരതയിൽ പയങ്ങപ്പാടൻ കുഞ്ഞിരാമന്റെ ഭാര്യ കുന്നുമ്മൽ ശ്രീദേവി, എ.വി.കുഞ്ഞമ്പുവിന്റെ ഭാര്യ കെ.ദേവയാനി, പുതിയടത്ത് രാമന്റെ ഭാര്യ നീലിയംവീട്ടിൽ ചെറിയ ഉൾപ്പെടെയുള്ള ഒട്ടനവധി സ്ത്രീകൾക്ക് ക്രൂരമർദനമേറ്റു. കരിവെള്ളൂർ കേസിൽ 197 പേരെ പ്രതികളാക്കി. കുണിയൻ സമരഭൂമിയിൽ നിന്ന് ഇന്ന് വൈകിട്ട് 4 ന് വൊളന്റിയർ മാർച്ചും ഓണക്കുന്ന് കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും നടക്കും. 3.30ന് കുണിയനിലെ നവീകരിച്ച സമര സ്മാരകവും 5.30 ന് രക്തസാക്ഷി നഗറിൽ നടക്കുന്ന പൊതുസമ്മേളനവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com