ADVERTISEMENT

കണ്ണൂർ∙ സഹകരണവകുപ്പിന്റെ  കൺസ്യൂമർഫെഡ് ക്രിസ്മസ് –പുതുവത്സര വിപണി കണ്ണൂർ പൊലീസ് സഭാ ഹാളിൽ തുടങ്ങി. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡിയോടു കൂടിയും ആട്ട, മൈദ, റവ, ക്രിസ്മസ് കേക്ക്, ത്രിവേണി തേയില തുടങ്ങിയ ഉൽപന്നങ്ങൾ പൊതു വിപണിയെക്കാൾ വില കുറച്ചും  ഒരുക്കിയിട്ടുണ്ട്. ഡിസ്‌കൗണ്ട് നിരക്കിൽ ത്രിവേണി നോട്ട് ബുക്ക് കച്ചവടത്തിന്റെ കൗണ്ടറും ഒരുക്കി. വിപണി 30 വരെ ഉണ്ട്. ജില്ലയിൽ കൺസ്യുമർഫെഡിന്റെ ഒരു ക്രിസ്മസ് വിപണി മാത്രമാണുള്ളത്.

സാധനങ്ങൾ കിട്ടാൻ കാത്തിരിപ്പ്
കൺസ്യൂമർ ഫെഡ് മുഖേനയുള്ള ക്രിസ്മസ് –പുതുവത്സര വിപണിയിൽ സാധനങ്ങൾ വാങ്ങാൻ ടോക്കൺ കിട്ടാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്. കാർഡ് അടിസ്ഥാനത്തിൽ ദിവസം 300 പേർക്കാണ് സബ്‌സിഡി സാധനങ്ങൾ നൽകുന്നത്. ഇതിന് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. രാവിലെ 9നാണ് ടോക്കൺ നൽകുന്നത്. ടോക്കൺ ലഭിക്കാനായി രാവിലെ മുതൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കാത്തിരിപ്പാണ്. ടോക്കൺ തീരുന്നതോടെ കാത്തിരുന്നവർ വെറും കയ്യോടെ മടങ്ങേണ്ടി വരുന്നു. ഇന്നലെ വൈകിട്ട് 3.30 ആയപ്പോഴേക്കും ടോക്കൺ നൽകിയവർക്കുള്ള കച്ചവടം അവസാനിച്ചു. പ്രവൃത്തി സമയം അവസാനിക്കാൻ 1.45 മണിക്കൂർ ഉണ്ടെന്നിരിക്കെയാണ് ഇത്. ഈ സമയം കൂടി ഉപയോഗപ്പെടുത്തി ജനത്തിന് സാധനങ്ങൾ വാങ്ങാൻ കൂടുതൽ പേർക്ക് ടോക്കൺ നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. 

സബ്സിഡി സാധനങ്ങൾ എല്ലാം വാങ്ങണം 
കൺസ്യൂമർ ഫെഡിന്റെ ക്രിസ്മസ് –പുതുവത്സര വിപണിയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ സബ്സിഡി നിരക്കിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും വാങ്ങണമെന്നാണു വ്യവസ്ഥ. മുഴുവൻ സാധനങ്ങൾ ആവശ്യമില്ലാത്തവർക്കും എല്ലാം വാങ്ങേണ്ടി വരുന്ന നിർബന്ധിത സാഹചര്യമാണ്. അരി (5 കിലോ), പച്ചരി (2 കിലോ), പഞ്ചസാര (1 കിലോ), ഉഴുന്ന്–ചെറുപയർ– വൻകടല– തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി (അരക്കിലോ വീതം), വെളിച്ചെണ്ണ (അര ലീറ്റർ) എന്നിവയാണ് സബ്‌സിഡിയോടെ നൽകുന്നത്. ഇവ പൊതു മാർക്കറ്റിനെക്കാൾ 30 മുതൽ 50 ശതമാനം വിലക്കിഴിവിലാണു നൽകുന്നത്. മണിക്കൂർ നിന്ന് ടോക്കൺ ലഭിച്ച് ആവശ്യമുള്ള സബ്സിഡി സാധനങ്ങൾ എടുത്ത് ബില്ലിങ്ങിനായി എത്തുമ്പോഴാണ് മുഴുവൻ സബ്സിഡി സാധനങ്ങളും വാങ്ങണമെന്ന് ഉദ്യോഗസ്ഥർ നിർദേശിക്കുന്നത്. 13 ഇനത്തിലുള്ള മുഴുവൻ സാധനങ്ങളും വാങ്ങുന്നുണ്ടെങ്കിൽ മാത്രമേ സബ്സിഡി ലഭിക്കുള്ളൂവെന്നും ഏതാനും സാധനങ്ങൾക്ക് സബ്സിഡി നൽകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വിപണി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, കൊല്ലോൻ മോഹനൻ, ഡപ്യൂട്ടി റജിസ്‌ട്രാർ പ്രശോഭൻ, റീജനൽ മാനേജർ ആർ.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com