കാലം തെറ്റി പെയ്യുന്ന മഴ: കർഷകർ പ്രതിസന്ധിയിൽ
Mail This Article
പേരാവൂർ∙ മഞ്ഞ് പെയ്യേണ്ട കാലത്ത് മഴ പെയ്തതോടെ കർഷകർ പ്രതിസന്ധിയിൽ. ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് മാവ്, കശുമാവ് കർഷകരാണ്. വൈകിയാണ് മാങ്ങയുടെ സീസൺ തുടങ്ങിയത്.
മാങ്ങയുടെ വില 100 രൂപയാണ് ഇപ്പോൾ. മാവുകൾ പൂത്ത് തുടങ്ങുമ്പോൾ കനത്ത ചൂടിനെ തുടർന്ന് പൂക്കൾ ഉണങ്ങി പോകുകയായിരുന്നു. എന്നാൽ പിന്നാലെ മഴ എത്തിയതോടെ പൂക്കൾ ചീഞ്ഞു നശിക്കുകയാണ്. ഇത്തവണ നാടൻ പച്ചമാങ്ങയും മാമ്പഴങ്ങളും വിപണിയിൽ കുറയും. മാവു കർഷകർ പ്രതിസന്ധിയിലുമായി.കശുമാവുകളിൽ രോഗബാധയോടെയാണ് സീസൺ തുടങ്ങിയത്. സാധാരണ ഡിസംബർ മാസത്തിന്റെ അവസാന ആഴ്ചകളിൽ കശുവണ്ടി മാർക്കറ്റ് സജീവമാകുമായിരുന്നു.
എന്നാൽ ജനുവരി പകുതി ആയിട്ടും കശുവണ്ടി മാർക്കറ്റ് കാലിയാണ്. പൂക്കാലം വൈകിയതിനാൽ വില പോലും നിശ്ചയിക്കാൻ സാധിച്ചിട്ടില്ല. അതിനിടയിൽ കശുമാവുകളെ രോഗം ബാധിച്ചു. ആദ്യം ഇലകൾ മഞ്ഞ നിറത്തിലാകുകയും ഉണങ്ങി കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. ക്രമേണ കശുമാവ് പൂർണമായി ഉണങ്ങി നശിക്കുന്നു. ഈ രോഗം വ്യാപിക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
എന്നാൽ പതിവിന് വിപരീതമായി മഴ എത്തിയതോടെ അവശേഷിക്കുന്ന പൂക്കൾ കൂടി കൊഴിയുകയും ചീയുകയും ചെയ്തു കഴിഞ്ഞു. ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ വർഷം ശരാശരി 100 രൂപയാണ് കശുവണ്ടിക്ക് വില ലഭിച്ചത്.
അടിസ്ഥാന വില നിശ്ചയിക്കണം എന്നും റബറിന് നൽകുന്ന പരിഗണന കശുമാവ് കൃഷിക്ക് നൽകണം എന്നും ആവശ്യം ശക്തമാണ്.കാലാവസ്ഥ വ്യതിയാനം കശുമാവ് കൃഷിയെ സാരമായി ബാധിച്ചു കഴിഞ്ഞു.