കപ്പവാട്ടൽ വീണ്ടും സജീവമാകുന്നു
Mail This Article
ശ്രീകണ്ഠപുരം ∙ കുടിയേറ്റമേഖലയിലെ ഗതകാല സ്മരണകൾ ഉണർത്തി കപ്പവാട്ടലിൽ സജീവമായി ചുണ്ടപ്പറമ്പിലെ ഒരു കൂട്ടം മരച്ചീനി കർഷകർ. ഗ്രാമീണ കർഷകരുടെ പ്രധാന ഭക്ഷണമായിരുന്നു വാട്ടുകപ്പ. കപ്പ വിളവെടുക്കുന്ന സീസണിൽ കർഷകർ പറമ്പിൽ കൂട്ടം ചേർന്ന് മുറിച്ച് വാട്ടുകപ്പയാക്കുന്ന പതിവ് നേരത്തേ മുതൽ സജീവമായിരുന്നു. വാട്ടിയെടുക്കുന്ന കപ്പ ഒരു വർഷം മുഴുവൻ മൂല്യമുള്ള ഭക്ഷണ സാധനമായി വീടുകളിൽ സ്റ്റോക്ക് ചെയ്യാമായിരുന്നു. പഞ്ഞ മാസങ്ങളിൽ കൈത്താങ്ങായി ഇതെപ്പോഴും വീട്ടിൽ ഉണ്ടാകും. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതു കൊണ്ടും കുന്നിൻ ചെരിവുകളെല്ലാം റബർ കൈയടക്കിയതു കൊണ്ടും ഇപ്പോൾ കപ്പ കൃഷി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു.
കപ്പ കടകളിൽ വിറ്റാൽ അപ്പോൾ തന്നെ കാശുകിട്ടുന്നുമുണ്ട്. പഴയതു പോലെ വിളവെടുപ്പ് കാലത്ത് ധാരാളം കപ്പ കിട്ടാനില്ലാത്തതു കൊണ്ട് ഇപ്പോൾ വലിയ ഡിമാൻഡും ഉണ്ട്. ഇപ്പോൾ മലയോരത്ത് വാട്ടുകപ്പ കിട്ടാക്കനിയായി മാറി. പാലക്കാട് നിന്നു വാട്ടിയ കപ്പ പായ്ക്കറ്റുകളിലാക്കി വിപണിയിൽ എത്താറുണ്ടായിരുന്നു. വലിയ ഗുണനിലവാരം ഇല്ലാത്തതു കൊണ്ട് ഇതു വാങ്ങാൻ കർഷകർ പൊതുവെ താൽപര്യം കാണിക്കാറില്ല. മലയോര കർഷകന്റെ വീടുകളിൽ നിന്നു മാറി വലിയ ഹോട്ടലുകളിലെ തീൻ മേശകളിൽ സ്ഥാനം പിടിച്ച വിഭവമായി കപ്പ മാറി. കഴിഞ്ഞദിവസം ചുണ്ടപ്പറമ്പിലെ ഒരു കൂട്ടം കർഷകർ കൂട്ടം ചേർന്നു നടത്തിയ കപ്പ വാട്ടൽ ശ്രദ്ധേയമായി. വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ എത്തിക്കുക ഇവരുടെ ലക്ഷ്യമല്ല. കപ്പ വാട്ടിയെടുത്തു സൂക്ഷിക്കാനാണു തീരുമാനം.