6 ലക്ഷം പേർക്ക് 8ന് വിരഗുളിക
Mail This Article
കണ്ണൂർ∙ ദേശീയ വിരവിമുക്ത ദിനാചരണത്തിൽ 8ന് ജില്ലയിൽ 6,04,345 പേർക്കു വിര നശീകരണത്തിന് ആൽബൻഡസോൾ ഗുളിക നൽകും. 1 മുതൽ 19 വരെ വയസ്സുകാർക്ക് വിദ്യാലയങ്ങളും അങ്കണവാടികളും മുഖേനയാണു ഗുളിക നൽകുക. എട്ടിന് നൽകാനായില്ലെങ്കിൽ 15ന് മോപ് അപ് റൗണ്ടിലൂടെ നൽകും.
ജില്ലാതല സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം. വളർച്ചയ്ക്കും വികാസത്തിനുമാവശ്യമായ ഭക്ഷണത്തിലെ പോഷകഘടകങ്ങൾ വിരകൾ വലിച്ചെടുക്കുമ്പോൾ ശരീരത്തിൽ പോഷകക്കുറവിന് കാരണമാകും. ഇത് വളർച്ചയെ ബാധിക്കുന്നു.
കഴിക്കേണ്ടതിങ്ങനെ
∙ഒന്ന് മുതൽ 2 വയസ്സ് വരെഅര ഗുളികയും (200 മില്ലിഗ്രാം) രണ്ട് മുതൽ 19 വരെ ഒരു ഗുളികയുമാണു (400 മില്ലിഗ്രാം) നൽകുക.
∙ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക അലിയിച്ചാണു നൽകേണ്ടത്. മുതിർന്ന കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു ശേഷം ചവച്ചരച്ചു കഴിക്കാം. ഇതിനുശേഷം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.
∙അസുഖമുള്ള കുട്ടികൾ വിര മരുന്നു കഴിക്കേണ്ട.
∙ശരീരത്തിൽ വിരകളുടെ തോത് കൂടുതലുള്ള കുട്ടികളിൽ ഗുളിക കഴിച്ചാൽ അപൂർവമായി വയറുവേദന, ഛർദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം. വിരകൾ നശിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളാണിവ. കുറച്ച് നേരത്തെ വിശ്രമത്തിനു ശേഷം താനേ ഭേദമാകും.