പാനൂർ ടൗൺ ജംക്ഷനിൽ തുടർച്ചയായി അപകടങ്ങൾ
![kannur-night-accident പാനൂർ ടൗൺ ജംക്ഷനിൽ രാത്രിയിലുണ്ടായ ബൈക്കപകടം.
വെളിച്ചക്കുറവു കാരണം രാത്രി 10നു ശേഷം ജംക്‌ഷൻ തിരിച്ചറിയാൻ യാത്രക്കാർക്കു പ്രയാസമാണ്.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
പാനൂർ ∙ ടൗൺ ജംക‍്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും പാലിക്കാതെ കടന്നുപോകുന്ന വാഹനങ്ങൾ മറ്റു വാഹനയാത്രക്കാർക്കു ഭീഷണിയാകുന്നു. കടന്നുപോകേണ്ട സിഗ്നൽ ലൈറ്റ് തെളിയുന്നതിനു മുൻപുതന്നെ ജംക‍്ഷനിലേക്കു പ്രവേശിക്കുന്നതാണു പ്രശ്നമാകുന്നത്. കഴിഞ്ഞദിവസം കാറിന്റെ പിന്നിൽ ബസിടിച്ച് അപകടമുണ്ടായി. സിഗ്നൽ ലൈറ്റ് പരിഗണിക്കാതെ ജംക‍്ഷനിലൂടെ കടന്നുപോയ ഓട്ടോ മറ്റൊരു ഓട്ടോയിലിടിച്ച് യാത്രക്കാരടക്കം 3 പേർക്കു പരുക്കേറ്റത് ദിവസങ്ങൾക്കു മുൻപാണ്.
![kannur-signal-light-accident
പാനൂരിൽ ട്രാഫിക് സിഗ്നൽ ലംഘിച്ച് ജംക‍്ഷനിലേക്കു പ്രവേശിച്ച ഓട്ടോകൾ കൂട്ടിയിടിച്ചുണ്ടായ അപകടം. കഴിഞ്ഞ നവംബർ 15നായിരുന്നു അപകടം. 3 പേർക്കു പരുക്കേറ്റിരുന്നു. ടൗണിൽ സ്ഥാപിച്ച
സിസിടിവിയിലെ ദൃശ്യം.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സ്റ്റോപ് സിഗ്നൽ തെളിയുമ്പോൾ നിർത്തേണ്ട സ്ഥലം റോഡിൽ അടയാളപ്പെടുത്തിയെങ്കിലും മിക്ക വാഹനങ്ങളും പാലിക്കാറില്ല. വീതി കുറഞ്ഞ ജംക‍്ഷനിൽ ബസ്സോ മറ്റ് വലിയ വാഹനങ്ങളോ എത്തുമ്പോൾ തിരിഞ്ഞുപോകുക പ്രയാസമാകും. കുരുക്കഴിയുമ്പോഴേക്കും നീണ്ട സമയം എടുക്കും. സിഗ്നൽ സംവിധാനം ഉണ്ടായിട്ടും പൊലീസ്, ഹോംഗാർഡ് സേവനം പകൽ സമയത്തുണ്ട്. അവരുടെ നിർദേശങ്ങൾ പാലിക്കാത്ത യാത്രക്കാരും കുരുക്ക് നീളാൻ കാരണക്കാരാവുകയാണ്.
![kannur-day-accident
കഴിഞ്ഞദിവസം പകൽ സമയത്ത് പാനൂർ ടൗൺ ജംക‌്ഷനിൽ ഉണ്ടായ അപകടം. ബസ്സിടിച്ച് കാറിന്റെ പിൻഭാഗത്തെ ചില്ല് തകർന്ന നിലയിൽ.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ടൗൺ ജംക‍്ഷനിൽ രാത്രി ഇരുട്ട്
കടകൾ രാത്രി അടയ്ക്കുന്നതോടെ ടൗൺ ജംക്‌ഷൻ ഇരുട്ടിലാകും. മതിയായ തെരുവുവിളക്കില്ല. മാസങ്ങളായി ഇരുട്ടിലായിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണു വ്യാപാരികളുടെയും കാൽനട യാത്രക്കാരുടെയും പരാതി. തെരുവുനായ ശല്യം രൂക്ഷമായ ടൗണിലെ വെളിച്ചക്കുറവ് ടൗണിലെത്തുന്നവരെ വിഷമത്തിലാക്കുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപത്താണ് ഹൈ മാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. ജംക‍്ഷനിലും ഹൈമാസ്റ്റ് വിളക്കു സംവിധാനം വേണമെന്നാണ് വ്യാപാരികളുടെയും ടൗണിലെ ടാക‍്സി ഡ്രൈവർമാരുടെയും ആവശ്യം.