ADVERTISEMENT

പഴയങ്ങാടി∙ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട പാചകവാതക ടാങ്കർ ലോറി മുന്നു വാഹനങ്ങളിൽ ഇടിച്ച ശേഷം മറിഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ചയില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. 

നിയന്ത്രണം  നഷ്ടപ്പെട്ട ലോറി ടെംപോ ട്രാവലർ, കാറുകൾ എന്നിവയിലിടിച്ച ശേഷം മറിഞ്ഞ് പാലത്തിന്റെ കൈവരിയിൽ തങ്ങി നിൽക്കുകയായിരുന്നു. പാലത്തിന്റെ കൈവരി തകർന്നിട്ടുണ്ട്. അൽപം കൂടി മുന്നോട്ടു പോയിരുന്നുവെങ്കിൽ  ടാങ്കർ പഴയങ്ങാടി പുഴയിലേക്കു വീഴുമായിരുന്നു. 

മംഗളൂരുവിൽ നിന്നു കൊല്ലത്തേക്കു ഗ്യാസ് ടാങ്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കോഴിക്കോട് നിന്നു കാഞ്ഞങ്ങാട്ടേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ടെംപോ ട്രാവലറിലാണു ടാങ്കർ ലോറി ആദ്യം ഇടിച്ചത്.

ട്രാവലറിൽ ഉണ്ടായിരുന്ന  14 യാത്രക്കാരിൽ 8 പേർക്കും ടാങ്കർ ഡ്രൈവർക്കും പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. തൊട്ടു പിന്നാലെ വന്ന രണ്ടു കാറുകളിലും ടാങ്കർ ലോറി ഇടിച്ചു.  ഇതിൽ ഒരു കാർ പാലത്തിന്റെ കൈവരിക്കും ടാങ്കറിനുമിടയിൽ കുടുങ്ങി. ഡ്രൈവർ അതിസാഹസികമായാണു പുറത്തിറങ്ങിയത്. രണ്ടു കാറുകളിലും  ഉണ്ടായിരുന്നവർ ആശുപത്രിയിൽ ചികിത്സ തേടി. 

അപകടത്തെ തുടർന്ന് പഴയങ്ങാടി പാലം വഴിയുളള ഗതാഗതം തടഞ്ഞു. വിവരമറിഞ്ഞ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തി. ഇതിനിടെ കുപ്പം ഖലാസികൾ അപകടത്തിൽപെട്ട ട്രാവലറും കാറുകളും സ്ഥലത്തു നിന്നു നീക്കി. രാവിലെ പത്തേകാലോടെ ടാങ്കറിൽ നിന്ന് ലോറിയുടെ ഷാസി മാറ്റി.  ടാങ്കർ ലോറി ഡ്രൈവർ കൊല്ലം തെന്മല സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി. 

അപകടം നടന്നതിനു സമീപം  പ്രവർത്തിക്കുന്ന മാടായി പഞ്ചായത്ത് ഓഫിസ്,  പഴയങ്ങാടി ജിഎംയുപി സ്കൂൾ എന്നിവയ്ക്ക് അവധി നൽകി.  ചുട്ടു പൊളളുന്ന വെയിലിൽ ടാങ്കർ തണുപ്പിക്കാൻ അഗ്നിരക്ഷാസേന ഇടയ്ക്കിടെ വെളളം ചീറ്റി. വൈകിട്ട് അഞ്ചോടെ മറ്റൊരു ലോറി കൊണ്ടു വന്ന് ടാങ്കർ അതുമായി ഘടിപ്പിച്ച് താവം റെയിൽവേ മേൽപാലത്തിനു സമീപത്തേക്കു മാറ്റി. ഇതിനു ശേഷം ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചു. 

15 മണിക്കൂർ ഭീതിയുടെയും ആശങ്കയുടെയും നിഴലിൽ
പഴയങ്ങാടി∙ ഇന്നലെ പഴയങ്ങാടി ഉണർന്നത് ഭീതിയിലേക്കായിരുന്നു. പുലർച്ചെ 1.30ന് പാചക വാതക ടാങ്കർ ലോറി അപകടത്തിൽപെട്ട വിവരം അറിഞ്ഞതു മുതൽ നാട് ഉറങ്ങിയിട്ടില്ല. വാതക ചോർച്ച ഉണ്ടാകുമോയെന്ന ഭീതി എല്ലാവരെയും ആശങ്കയിലാക്കി.

പാലത്തിനു സമീപത്തെ വളവ് എപ്പോഴും അപകട കേന്ദ്രമാണ്. വെളിച്ചക്കുറവും പ്രശ്നമാണ്. വലിയ ശബ്ദം കേട്ടാണ് സമീപവാസികൾ ഉണർന്നത്.  സമീപത്തെ താമസക്കാരനായ മുഹമ്മദ് അസ്‌ലം ഇവിടെ എത്തിയപ്പോഴാണ് അപകടത്തിൽപെട്ടതിൽ പാചക വാതക ടാങ്കർ ലോറിയും ഉണ്ടെന്നു മനസ്സിലായത്. 

ഉടൻതന്നെ  ഇതുവഴിയുളള വാഹനഗതാഗതം  തടഞ്ഞു.  എരിപുരത്തു നിന്ന് വാഹനങ്ങൾ തിരിച്ചു വിട്ടു. ദേശീയ പാതയിലെ വളപട്ടണത്തു നിന്ന് കെഎസ്ടിപി റോഡ് വഴി പഴയങ്ങാടിയിലേക്കുളള വാഹനഗതാഗതവും തടഞ്ഞു. 

കഴിഞ്ഞ വർഷം ഇവിടെ നിയന്ത്രണം വിട്ട ലോറി ട്രാൻസ്ഫോമറിൽ ഇടിച്ച് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറിയിരുന്നു. അപകടങ്ങൾ തടയാൻ ശാശ്വതമായ നടപടി ഇല്ലാത്തത് പ്രതിഷേധമുയർത്തുന്നുണ്ട്.  അപകടത്തിൽപെട്ട ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി റോഡിലൊഴുകിയ ഡീസൽ കഴുകിയ ശേഷമാണ് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചത്. 

ഇ.ഫൈസൽ രക്ഷാപ്രവർത്തകൻ.
അപകടത്തിൽപെട്ടതു പാചകവാതക ടാങ്കർലോറിയായതിനാൽ എല്ലാവർക്കും വലിയ പേടിയായിരുന്നു. പൊലീസ്, അഗ്നിരക്ഷാസേന, റെസ്ക്യു ടീം, കുപ്പം ഖലാസികൾ, നാട്ടുകാർ എന്നിവരെല്ലാം ഒത്തൊരുമിച്ച് രക്ഷാപ്രവർത്തനം നടത്തി.

എം.പ്രശാന്ത് ലോറി ഡ്രൈവർ
ഓവർ ടേക്ക് ചെയ്ത് ഒരു വണ്ടി മുന്നിൽ കയറി. അതു ബ്രേക്കിട്ടപ്പോൾ എനിക്കു വലതു ഭാഗത്തേക്കു വെട്ടിക്കേണ്ടി വന്നു. അപ്പോഴാണ് ട്രാവലറിലും കാറുകളിലും ഇടിച്ചു നിയന്ത്രണം നഷ്ടമായത്. 9 വർഷമായി ടാങ്കർ ലോറി ഓടിക്കുന്നുണ്ട് അപകടം ആദ്യമാണ്. ഒപ്പം സഹായി ഉണ്ടായിരുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com