തീരുന്നില്ല, തീരായത്തെ ആധികൾ

Mail This Article
ചിറ്റാരിപ്പറമ്പ്∙ കണ്ണവം പുഴയിൽ തീരായം ഭാഗത്ത് പാലം എപ്പോൾ വരുമെന്ന് ഉറപ്പില്ല, നാട്ടുകാർക്ക് ശരണം തൂക്കുപാലം തന്നെ. എല്ലാ വർഷങ്ങളിലും തകരുന്ന തൂക്കുപാലം നാട്ടുകാർ അറ്റകുറ്റപ്പണി നടത്തിയാണ് യാത്രാപ്രശ്നം പരിഹരിക്കുന്നത്. ചെന്നപ്പൊയിൽ, നരിക്കോട് മല, വാഴമല പന്നിയോട് എന്നിവിടങ്ങളിലേക്കുള്ളതാണ് ഈ പാലം. ഇവിടങ്ങളിൽ ഉള്ളവർക്ക് ഈ പാലം വഴി ചങ്ങല ഗേറ്റിലേക്ക് എത്താൻ മൂന്ന് കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ.
എന്നാൽ മഴക്കാലത്ത് പാലം തകരുന്നതും, മഴവെള്ളം പാലത്തിന് മുകളിൽ എത്തുന്നതും മറ്റു പല പ്രശ്നങ്ങളും കാരണം കണ്ണവം വഴി 12 കിലോ മീറ്ററോളം ദൂരം സഞ്ചരിച്ചാണ് നാട്ടുകാർ കോളയാട് എത്തുന്നത്. തൂക്കുപാലം കടന്ന് 110 ഓളം കുടുംബങ്ങളാണ് യാതൊരു സുരക്ഷിതത്വവും ഇല്ലാതെ യാത്ര ചെയ്യുന്നത്.
നിരവധി തവണകളായി പലയിടങ്ങളിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം മുൻപ് കലക്ടറുടെ പ്രതിനിധി ഉൾപ്പെടെയുള്ളവരെത്തി പരിശോധന നടത്തി മടങ്ങി. ഇവിടങ്ങളിൽ ഉള്ള സ്കൂൾ വിദ്യാർഥികൾക്ക് നടന്നു പോകാൻ പാലം അത്യാവശ്യമാണെന്ന് കാണിച്ച് ജില്ലാ ഭരണകൂടത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധിച്ചത്. പാലം നിർമിക്കാമെന്ന് ഉറപ്പും നൽകിയെങ്കിലും നടപടികളൊന്നും ഇതേവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.