ADVERTISEMENT

ഇരിക്കൂർ ∙ കണിയാർകടവ്-കണ്ടകശ്ശേരി-ഓടക്കടവ്-തിരൂർ റോഡിൽ യാത്രാദുരിതം രൂക്ഷം. പടിയൂർ-കല്യാട് പഞ്ചായത്തിനു കീഴിലാണു റോഡ്. 3 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ 2 കിലോമീറ്റർ എംഎൽഎ, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്കു മുൻപ് ടാറിങ് നടത്തിയിരുന്നെങ്കിലും ഭൂരിഭാഗവും തകർന്ന നിലയിലാണ്. ഓടക്കടവിൽ 400 മീറ്റർ ഭാഗം ഇപ്പോഴും മൺ റോഡായി തുടരുന്നു. ഇതിൽ 250 മീറ്റർ ടാറിങ് നടത്താൻ കെ.സുധാകരൻ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് ടെൻഡറായെങ്കിലും പണി ആരംഭിച്ചിട്ടില്ല.

തിരൂർ ടൗണിൽ നിന്നു തുടങ്ങുന്ന റോഡിന്റെ 155 മീറ്റർ ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവിൽ സുരക്ഷാ ഭിത്തി ഒരുക്കി ടാറിങ് നടത്തിയതും ജില്ലാ പഞ്ചായത്തിന്റെ തന്നെ15 ലക്ഷം രൂപ ചെലവിൽ അനുബന്ധമായി 150 മീറ്റർ റോഡ് ഉയർത്തൽ പ്രവൃത്തി നടത്തിയതുമാണ് അടുത്ത കാലത്തായി നടത്തിയ നവീകരണം.

100 ലേറെ കുടുംബങ്ങൾ റോഡിനെ ആശ്രയിക്കുന്നുണ്ട്. ബസ് സർവീസ് ഇല്ലാത്ത റൂട്ടിൽ റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകൾ ഉൾപ്പെടെ ഓടാൻ മടിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. ചമതച്ചാൽ റഗുലേറ്റർ കം ബ്രിജ് ഉദ്ഘാടനത്തോടെ തിരൂർ, കൊശവൻവയൽ, മഞ്ഞാങ്കരി നിവാസികൾക്ക് മലയോര ഹൈവേയിലൂടെ ഇരിട്ടി ഭാഗത്തേക്കും മലയോരത്തു നിന്ന് ഇരിക്കൂർ, കണ്ണൂർ ഭാഗത്തേക്കും ഇതുവഴി എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെങ്കിലും റോഡ് തകർച്ച തടസ്സമാകുകയാണ്‌.

റോഡ് പടിയൂർ പഞ്ചായത്തിന്റെ അവഗണനയുടെ സ്മാരകമാണ്. പൂർണമായും തകർന്ന 2 കിലോമീറ്റർ ഭാഗം വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താൻ പോലും പഞ്ചായത്ത് തയാറായിട്ടില്ല. അവഗണന അവസാനിപ്പിച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com